പെർമിറ്റില്ല, നിയമവിരുദ്ധമായി സർവീസ് നടത്തി; റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി

കോട്ടയം: നിയമവിരുദ്ധമായി സർവീസ് നടത്തിയെന്ന പേരിൽ വീണ്ടും റോബിൻ ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. കോട്ടയം ഈരാറ്റുപേട്ടയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാഞ്ഞിരപ്പള്ളി – പാലാ റൂട്ടിൽ ഓടുന്ന ബസാണ് തടഞ്ഞത്. ബസിന് പെർമിറ്റില്ലെന്ന് എംവിഡി പറഞ്ഞു. എന്നാൽ, വണ്ടി സർവീസ് നടത്താൻ ഓഗസ്റ്റ് 30 വരെ കോടതി ഉത്തരവുണ്ടെന്നാണ് റോബിൻ ബസ് ഉടമ ഗിരീഷിന്റെ വാദം. മുമ്പ് അന്തർസംസ്ഥാന പെർമിറ്റിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പും ഗിരീഷും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇന്നലെ രാത്രി എട്ട് മണിക്കാണ് ബസ് പിടിച്ചത്. ഇതിന് പിന്നിൽ കൃത്യമായ അജണ്ട ഉണ്ടെന്നും അല്ലെങ്കിൽ ഇത്രയും നാൾ ബസ് ഓടാൻ സാധിക്കുമോയെന്നും ഗിരീഷ് ചോദിച്ചു. 2003 മുതൽ കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. കോടതി ഉത്തരവ് എഴുതിത്തരികയാണ് പതിവ്. പെർമിറ്റിന് എല്ലാ തവണയും അപേക്ഷ നൽകുന്നുണ്ട്. ജൂൺ പത്താം തീയതി അപേക്ഷ പുതുക്കിക്കിട്ടി. ഇപ്പോൾ നാല് ബസുകളുണ്ട്. അതിൽ ഒരു ബസ് മാത്രമാണ് കോടതി ഉത്തരവ് പ്രകാരം ഓടുന്നത്. ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി ബസ് പിടിച്ചതെന്നും ഗിരീഷ് പറഞ്ഞു.
എന്നാൽ, കോടതി ഉത്തരവ് പ്രകാരം റോബിൻ ബസുടമ പെർമിറ്റിന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഫീസ് അടച്ചിട്ടില്ലെന്നാണ് കോട്ടയം ആർടിഒ ജയരാജ് പറഞ്ഞത്. ഫീസ് അടച്ചാൽ മാത്രമേ പെർമിറ്റ് നൽകാനാകൂ. അതിനാൽ, പെർമിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാൻ എംവിഡിക്ക് അധികാരമുണ്ടെന്നും ആർടിഒ പറഞ്ഞു.
Source link
NEWS


