ഒരിടത്ത് സൗജന്യ യാത്ര മറ്റൊരിടത്ത് തല്ല്; കെഎസ്ആർടിസി ജീവനക്കാരൻ സ്ത്രീയെ അടിച്ചെന്ന് പരാതി

പത്തനംതിട്ട: കെഎസ്ആർടിസി ജീവനക്കാരൻ ഒരു സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി. പത്തനംതിട്ടയിലെ അടൂരിലാണ് സംഭവം. ബസ് സ്റ്റാന്റിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീക്കാണ് മർദ്ദനമേറ്റത്. ആർ. വേണു എന്ന ജീവനക്കാരനെതിരെയാണ് പരാതി ഉയരുന്നത്.
ബസ് സ്റ്റാന്റും പരിസരവും ഭിക്ഷാടന നിരോധന മേഖലയാണെന്ന് അടൂർ പൊലീസ് പറയുന്നു. ഇവിടെ ഭിക്ഷാടനം നടത്തിയ സ്ത്രീയെ ആട്ടിപ്പായിക്കാനാണ് തല്ലിയതെന്നാണ് പൊലീസ് പറയുന്നത്. വേണു സൂപ്പർവൈസിംഗ് ജോലിയും ചെയ്യുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ സ്ത്രീ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തു.
അതേസമയം, ആരോപണങ്ങൾ കെഎസ്ആർടിസി അധികൃതർ തള്ളി. ഭിക്ഷാടന നിരോധന മേഖലയായതിനാൽ മാറ്റിവിടുക മാത്രമാണ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. കുറച്ച് നാളുകളായി ആലപ്പുഴയിലെ താമരക്കുളത്ത് താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് പരാതിക്കാരിയെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Source link
NEWS


