ഷിഗെല്ല ബാധിച്ച് ആദ്യമരണം: ജാഗ്രത കടുപ്പിച്ച് ആരോഗ്യവകുപ്പ്

ഹോട്ടലിലും തട്ടുകടകളിലും വ്യാപക പരിശോധന.
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തതോടെ നടപടികൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യരുതെന്നും തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂയെന്നും മന്ത്രി കെ.മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട് സ്വദേശി നാലുവയസുകാരി നിളയാണ് കഴിഞ്ഞദിവസം ഷിഗെല്ല ബാധിച്ച് മരിച്ചത്. രോഗബാധിതരായ മറ്റ് രണ്ട് കുട്ടികൾ രോഗമുക്തി നേടി. കോഴിക്കോട്, ആലപ്പുഴ, ആറൻമുള ഉൾപ്പെടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ 126 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. കഴിഞ്ഞദിവസം വയനാട് സുൽത്താൻ ബത്തേരിയിലെ സ്കൂളിൽ കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയുമുണ്ടായ സംഭവത്തിൽ പ്രാഥമിക പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചില്ല. കൂടുതൽ ജില്ലകളിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കിണറും ടാങ്കും ഉൾപ്പെടെ ക്ലോറിനേറ്റ് ചെയ്യണം. രോഗബാധിതർ പാചകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും രോഗം പടരും. ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും ശുദ്ധജലം ഉപയോഗിക്കുക. ഹോട്ടലുകളുടെയും തട്ടുകടകളുടെയും ശുചിത്വം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കർശന നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന നടക്കും. വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Source link
NEWS


