താറുമാറായി ഗൾഫിലേക്കുള്ള വിമാനസർവീസുകൾ

f
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ, ഇന്ത്യയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവീസുകൾ സ്‌തംഭിച്ചു. എയർ ഇന്ത്യ യു.എ.ഇ, സൗദി അറേബ്യ, ഇസ്രേയൽ, ഖത്തർ എന്നിവിടങ്ങളിലേക്ക് ഇന്നലെയും സർവീസ് നടത്തിയില്ല. ബിർമിംഗ്ഹാം- അമൃത്‌സർ, സൂറിച്ച് – ഡൽഹി, കോപ്പൻഹേഗൻ – ഡൽഹി തുടങ്ങിയ വിമാനസർവീസുകളും റദ്ദാക്കി. അതേസമയം, യാത്രാസമയം വൈകുന്നുണ്ടെങ്കിലും നോർത്ത് അമേരിക്ക, യൂറോപ്പ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നടത്തുന്നുണ്ട്. ന്യൂയോർക്ക്, നെവാർക്ക് വിമാനസർവീസുകളും മുടങ്ങിയില്ല. പശ്ചിമേഷ്യയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ ഇൻഡിഗോയും നിറുത്തിവച്ചിരിക്കുകയാണ്. ഇന്നലെ ഷെഡ്യൂൾ ചെയ്‌തിരുന്ന 160ൽപ്പരം സർവീസുകൾ റദ്ദാക്കി. അബുദാബി, ദോഹ, ജിദ്ദ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചും ഇന്നലെയും ആകാശ എയർ സർവീസ് നടത്തിയില്ല. വിമാനകമ്പനികൾ റീഫണ്ടിനും റീഷെഡ്യൂളിംഗിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
യാത്രക്കാർ കുടുങ്ങി
ഡൽഹി, മുംബയ്, കൊൽക്കത്ത, ബെംഗളൂരു, കൊച്ചി തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിൽ പശ്ചിമേഷ്യയിലേക്കുള്ള യാത്രക്കാർ കുടുങ്ങി. ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന 50 വിമാനങ്ങളും ഇവിടെ നിന്ന് പശ്ചിമേഷ്യയിലേക്ക് പോകേണ്ടിയിരുന്ന 37 സർവീസുകളും റദ്ദാക്കി. സംസ്ഥാന സർക്കാർ കർണാടകയിൽ സ്റ്റേറ്റ് – ഡിസ്ട്രിക്‌ട് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ തുറന്നു. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് യാത്രക്കാർ പരിശോധിക്കണം.
ഹെൽപ് ലൈൻ
ഇറാൻ,ഇസ്രയേൽ,ലെബനൻ, സൗദി അറേബ്യ, ഒമാൻ, ഇറാഖ്, ജോർദാൻ, കുവൈത്ത്, യു.എ.ഇ, ഖത്തർ വ്യോമപാതകൾ അടഞ്ഞുകിടക്കുകയാണ്. യാത്രക്കാരുടെ ആശങ്കകളിൽ ഇടപെടാനും പരാതികൾ പരിഹരിക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ സജ്ജീകരിച്ച പാസഞ്ചർ അസിസ്റ്റൻസ് കൺട്രോൾ റൂം സജീവമാണ്. വ്യോമയാന മന്ത്രാലയത്തിന്റെ സാമൂഹിക മാദ്ധ്യമങ്ങളിലും എയർസേവാ പോർട്ടലിലും പരാതി അറിയിക്കാം. ഹെൽപ് ലൈൻ സൗകര്യവുമൊരുക്കി.
011-24604283
011-24632987
Source link



