LATEST

പാകിസ്ഥാനെ വരിഞ്ഞു മുറുക്കി താലിബാൻ,​ സൈനിക താവളങ്ങൾ തകർത്തു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ഡ്രോൺ ആക്രമണം നടത്തി താലിബാൻ. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ്, ക്വറ്റയിലെ പന്ത്രണ്ടാം കോർപ്സ് ആസ്ഥാനം, ഖൈബർ പഖ്തുൻഖ്വയിലെ ഖോവിസു ക്യാമ്പ് തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് താലിബാൻ ആക്രമിച്ചത്.

തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്നും, കാമിഗാസെ ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും താലിബാൻ അറിയിച്ചു. പാകിസ്ഥാന്റെ ആക്രമണത്തിൽ കാബൂൾ, ബഗ്രാം തുടങ്ങിയ നഗരങ്ങളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതിന് പിന്നാലെയായിരുന്നു പുതിയ ആക്രമണം. ഇനിയും പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി.


അഫ്ഗാനുമായി ‘തുറന്ന യുദ്ധത്തിലാണ്’ തങ്ങളെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വ്യോമാക്രമണത്തിൽ 270 താലിബാൻ സൈനികരെ വധിച്ചതായും 400 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ 55 പാക് സൈനികരെ വധിച്ചതായും പാകിസ്ഥാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർത്തതായും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. സമാധാന ചർച്ചകൾ പരാജയപ്പെട്ടുവെന്നും താലിബാൻ ഇപ്പോൾ ഇന്ത്യയുടെ ‘പ്രോക്സി’ ആയി മാറിയിരിക്കുകയാണെന്നും പാകിസ്ഥാൻ ആരോപിച്ചു.


ജലാലാബാദിന് മുകളിൽ പറക്കുകയായിരുന്ന പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചിട്ടതായും പൈലറ്റിനെ ജീവനോടെ പിടികൂടിയതായും അഫ്ഗാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം പാകിസ്ഥാൻ നിഷേധിച്ചു. 2,611 കിലോമീറ്റർ നീളമുള്ള അഫ്ഗാൻ-പാക് അതിർത്തിയായ ‘ഡ്യൂറണ്ട് ലൈൻ’ സംബന്ധിച്ച തർക്കമാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണം. ഈ അതിർത്തിയെ അഫ്ഗാനിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഓപ്പറേഷൻ ഗസബ് ലിൽ ഹഖ് എന്ന പേരിൽ പാകിസ്ഥാൻ നടത്തുന്ന ആക്രമണങ്ങൾ മേഖലയെ കൂടുതൽ അശാന്തമാക്കുകയാണ്.


Source link

Related Articles

Back to top button