അയോദ്ധ്യയ്ക്ക് പിന്നാലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട്? അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

ആഗ്ര: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകളിലയെും സംഭാവനകളിലെയും ക്രമക്കേടുകൾ അന്വേഷിക്കാൻ യുപി സർക്കാർ എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. ക്ഷേത്രത്തിലെ പൂജാരി ദിനേശ് ഫലഹരി മഹാരാജും ക്ഷേത്ര മാനേജ്‌മെന്റും ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ക്ഷേത്രത്തിന് ലഭിക്കുന്ന സംഭാവനകൾ, സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, ശ്രീകൃഷ്ണന് 56 വിഭവങ്ങൾ പരമ്പരാഗതമായി സമർപ്പിക്കുന്ന ‘ഛപ്പൻ ഭോഗ്’ പോലുള്ള ആചാരങ്ങളുമായി ബന്ധപ്പെട്ട വരുമാനം എന്നിവയിൽ സുതാര്യതയില്ലെന്നാണ് പൂജാരി ദിനേശ് മഹാരാജ് ആരോപിക്കുന്നത്. അയോദ്ധ്യയിലെ സംഭാവന വിവാദവുമായി സമാനതകളുള്ളതോടെ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പൂജാരി ആവശ്യപ്പെടുന്നത്. എന്നാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പൂജാരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്ര മാനേജ്‌മെന്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.
ഭക്തർ നൽകുന്ന സംഭാവനകളും വിലപിടിപ്പുള്ള വസ്തുക്കളും സ്വതന്ത്രമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പൂജാരി ആവശ്യപ്പെടുന്നത്. ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാസംസ്ഥാനിന്റെ സെക്രട്ടറി കപിൽ ശർമ്മ 1,000 കോടി രൂപയുടെ സ്വത്തുക്കൾ സമ്പാദിച്ചതായും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ക്ഷേത്ര ട്രസ്റ്റ് ഔദ്യോഗിക പരിശോധനയ്ക്ക് തയ്യാറാണെന്നും കപിൽ ശർമ്മ അറിയിച്ചു. ജൂൺ 20ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ശർമ്മ ആരോപണങ്ങൾ നിഷേധിക്കുകയും സംസ്ഥാന സർക്കാരിനോട് വിഷയം അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
Source link
NEWS


