മാസപ്പടി കേസ്: കുറ്റപത്രത്തിലെ രേഖകൾ ഇ.ഡിക്ക് കൈമാറാൻ ഉത്തരവ്

കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എല്ലിന് വീണ്ടും തിരിച്ചടി. കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സമർപ്പിച്ച കുറ്റപത്രത്തിലെ അനുബന്ധ രേഖകളുടെ പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാൻ കൊച്ചിയിലെ,പ്രത്യേക (പി.എം.എൽ.എ )കോടതി ഉത്തരവിട്ടു. ഇ.ഡി. സമർപ്പിച്ച അപേക്ഷയിലാണ് നിർദ്ദേശം.
സി.എം.ആർ.എല്ലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസും തമ്മിൽ കളളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. രേഖകളുടെ പകർപ്പ് ലഭിക്കുന്നതോടെ ചോദ്യം ചെയ്യലടക്കം തുടർ നടപടികൾ വേഗത്തിലാകും.
വീണയുടെ മൊഴിയും അക്കൗണ്ട് വിവരങ്ങളും സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന്റെ വിവരങ്ങളും ഉൾപ്പെടെ കുറ്റപത്രത്തോടൊപ്പം എസ്.എഫ്.ഐ.ഒ സമർപ്പിച്ച മുഴുവൻ രേഖകളും നൽകണമെന്നാണ് നിർദ്ദേശം. പൊതുമേഖലാ പങ്കാളിത്തമുള്ള സി.എം.ആർ.എൽ ഇല്ലാത്ത സേവനത്തിന്റെ പേരിലും വായ്പയായും എക്‌സാലോജിക്കിന് 2.78 കോടി രൂപ കൈമാറിയതിലെ സാമ്പത്തിക വഞ്ചനയാണ് എസ്.എഫ്.ഐ.ഒ അന്വേഷിച്ചത്. തുടർന്ന് 54 വാല്യങ്ങളായി സമർപ്പിച്ച അന്തിമ റിപ്പോർട്ടിലെ 134 സെറ്റ് രേഖകളാണ് ഇ.ഡിക്ക് ലഭിക്കുക. അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയ സാഹചര്യത്തിലാണ് രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി പി.എംഎൽ.എ കോടതിയെ സമീപിച്ചത്. ഇ.ഡിയുടെ ആവശ്യത്തെ എസ്.എഫ്.ഐ.ഒ എതിർത്തില്ല. സി.എം.ആർ.എല്ലിന്റെ എതിർപ്പ് കോടതി പരിഗണിച്ചതുമില്ല.
തെളിവുകൾ ഉറപ്പിക്കും: ഇ.ഡിക്ക് നേട്ടമാവും
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) രേഖകൾ ലഭിക്കുന്നത് വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എൽ കമ്പനിയും തമ്മിൽ നടത്തിയ ദുരൂഹ ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൂടുതൽ കരുത്താകും. വീണാ വിജയൻ എസ്.എഫ്.ഐ.ഒക്ക് നൽകിയ മൊഴിയുൾപ്പെടെയുള്ള രേഖകളാണ് ലഭിക്കുക.
എസ്.എഫ്.ഐ.ഒ 54 വാല്യങ്ങളിലായി കോടതിയിൽ സമർപ്പിച്ച 134 രേഖകളുടെ സർട്ടിഫൈ ചെയ്ത പകർപ്പുകളാണ് 10 ദിവസത്തിനകം ഇ.ഡിക്ക് ലഭിക്കുക. ഇ.ഡിയുടെ ആവശ്യത്തെ എസ്.എഫ്.ഐ.ഒ കോടതിയിൽ പിന്തുണച്ചിരുന്നു. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ രേഖകൾ ഇ.ഡി നേരത്തെ ശേഖരിച്ചിരുന്നു.
എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തലുകളും അനുബന്ധ രേഖകളും വിശദമായി പരിശോധിച്ച ശേഷമാവും ഇ.ഡിയുടെ അടുത്ത നടപടി. ചെന്നൈയിൽ വച്ച് വീണാ വിജയൻ നൽകിയ മൊഴി, സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ മൊഴി, പിടിച്ചെടുത്ത രേഖകൾ, സി.എം.ആർ.എല്ലും എക്സാലോജിക്കും തമ്മിലുള്ള കരാർ, സാമ്പത്തിക ഇടപാടുകൾ എന്നിവയും എസ്.എഫ്.ഐ.ഒയുടെ പക്കലുണ്ട്. .
വീണയുടെയും എക്സാലോജിക്കിന്റെയും അക്കൗണ്ടുകളുടെ പരിശോധന ഇ.ഡി പൂർത്തിയാക്കിയെന്നാണ് വിവരം. ബാങ്ക്ലോക്കർ കൂടി പരിശോധിച്ച് ലഭ്യമാകുന്ന വിവരങ്ങൾ കൂടി അടിസ്ഥാമാക്കിയാകും വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. ഒന്നോ അതിലേറെ ദിവസമോ ചോദ്യം ചെയ്യൽ നീണ്ടേക്കും. രേഖാമൂലമുള്ള വിശദീകരണവും ആവശ്യപ്പെടും. തൃപ്തികരമായ മറുപടിയും , ആവശ്യപ്പെടുന്ന രേഖകളും സമർപ്പിച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടാനും അറസ്റ്റിനും സാദ്ധ്യതയുണ്ട്. ഇ.ഡി ആസ്ഥാനത്തെ ഡയറക്ടർ, കൊച്ചി സോൺ ഓഫീസിന്റെ ചുമതല വഹിക്കുന്ന ചെന്നൈ സ്പെഷ്യൽ ഡയറക്ടർ എന്നിവരുടെ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും നടപടികൾ .
Source link
NEWS


