CINEMA

പ്രേക്ഷകരെ ചിരിപ്പിച്ച സലിംകുമാറിന്റെ പേരിന് പിന്നിലും ഒരു രഹസ്യമുണ്ട്

കൊച്ചി: ”അഞ്ചാം വയസുവരെ ഞാൻ ‘മുസ്ലീ”മായിരുന്നു. അതിനുശേഷം വിശാല ഹിന്ദുവായി””. വെള്ളിത്തിരയിലും പുറത്തും പ്രേക്ഷകരെ ചിരിപ്പിച്ച സലിംകുമാറിന്റെ പേരിന് പിന്നിലും ഒരു രഹസ്യമുണ്ട്. സാമൂഹ്യ പരിഷ്കർത്താവായ സഹോദരൻ അയ്യപ്പന്റെ ജാതിരഹിതവും വിപ്ലവാത്മകവുമായിട്ടുള്ള പ്രവർത്തനങ്ങളിൽനിന്നുള്ള പ്രചോദനമാണ് പേരിന് പിന്നിലെ ആ രഹസ്യം.

നവോത്ഥാനപ്രസ്ഥാനങ്ങൾ കൊടുമ്പിരിക്കൊണ്ടുനിന്ന കാലത്ത് പറവൂർ, ചെറായി, കൊടുങ്ങല്ലൂർ പ്രദേശങ്ങളിലെ ഈഴവ യുവാക്കൾ സഹോദരൻ അയ്യപ്പന്റെ ആരാധകരായിരുന്നു. അവർക്ക് മക്കളുണ്ടായപ്പോൾ ജാതി തിരിച്ചറിയാതിരിക്കാൻ സലിം, ജലീൽ, ജമാൽ, നൗഷാദ് തുടങ്ങിയ പേരുകൾ ഇട്ടു. അങ്ങനെ ഗംഗാധരന്റെയും കൗസല്യയുടേയും മകനും സലി​മായി​. ചിറ്റാറ്റുപുഴ എൽ.പി എസിൽ ചേരാൻ ചെന്നപ്പോൾ സലിം എന്ന പേര് മുസ്ലീം കുട്ടിയുടെതാണെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ അദ്ധ്യാപകൻതന്നെ പേരിനൊപ്പം കുമാർ എന്ന് ചേർത്ത് ഹിന്ദുവാക്കി. അങ്ങനെയാണ് അഞ്ചുവയസുവരെ താൻ മുസ്ലീമും അതുകഴിഞ്ഞ് വിശാലഹിന്ദുവുമായതെന്ന് ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് സലിംകുമാർ തന്നെ പല ഇന്റർവ്യൂകളിലും വെളിപ്പെടുത്തിയിട്ടുണ്ട്.


Source link

Back to top button