LATEST NEWS
കനലോർമ: ഉത്സവം പോലൊരു ജീവിതം; ഒടുവിൽ കൂട്ടുകാരെ കരയിച്ച് മടക്കം

ചേർപ്പ് ∙ പൂരം, ഉത്സവങ്ങൾ അതിനോടനുബന്ധിച്ച് നടക്കുന്ന മേളം, വെടിക്കെട്ട്, പൂരത്തിനെത്തുന്ന ആനകൾ, വ്യത്യസ്തമായ ആനച്ചമയങ്ങൾ. ഇവ എത്ര കണ്ടാലും മതിവരാതെ ഇതിനു പിന്നാലെയുള്ള ഓട്ടമായിരുന്നു മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് അപകടത്തിൽ മരിച്ച ചിറക്കൽ ഇഞ്ചമുടി സ്വദേശി ബിജീഷിന്റെ ജീവിതം. ഇതിനെല്ലാം കൂടെ കൂടാനും ഒപ്പം നടക്കാനും സമാനചിന്താഗതിക്കാരായ ഒരുകൂട്ടം സുഹൃത്തുക്കളും ബിജീഷിനുണ്ടായിരുന്നു. ഒരു വെടിക്കെട്ട് ദുരന്തത്തിൽ ബിജീഷ് ഈ ലോകം വിട്ടുപോയി എന്നു വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് സുഹൃത്തുക്കൾ. അപകട ദിവസം ഉച്ചയ്ക്ക് 1.50ന് താൻ വെടിക്കെട്ടുപുരയിൽ സഹായത്തിനായി ഉണ്ട് എന്ന് അറിയിച്ചുകൊണ്ട് സുഹൃത്തിന് സന്ദേശം മൊബൈലിൽ നിന്ന് അയച്ചിരുന്നു. സന്ദേശം കണ്ട് കുറച്ചുനേരം കഴിഞ്ഞ് ബിജീഷിനെ ഈ സുഹൃത്ത് വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നപ്പോൾ തന്നെ സുഹൃത്തുക്കൾ അപകടം മണത്തു. സംഭവസ്ഥലത്ത് എത്തിയ സുഹൃത്തുക്കൾ ബിജീഷിന്റെ കയ്യിൽ ഉണ്ടായിരുന്ന ആനവാൽ മോതിരവും കാതിലെ കടുക്കനും കണ്ടാണ് മരിച്ചത് ബിജീഷ് തന്നെയാണ് എന്ന് തിരിച്ചറിഞ്ഞത്. തലപൊട്ടി; നെഞ്ചുപൊട്ടുന്ന വിവരമറിയാതെ സുഭദ്ര മുണ്ടത്തിക്കോട് ∙ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടുന്നതിനിടയിൽ തലയിൽ അമിട്ടിന്റെ അവശിഷ്ടം പതിച്ചാണ് കോട്ടയിൽ സുഭദ്രയ്ക്ക് തലയിൽ പരുക്കേറ്റത്. മൂന്ന് തുന്നിക്കെട്ടുകൾ വേണ്ടിവന്നു. ഒപ്പമുണ്ടായിരുന്ന ഭവാനിക്ക് ഓടുന്നതിനിടയിൽ വീണു കാലിന്റെ എല്ലുപൊട്ടി. അവരിപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് വർഷമായി ഇവിടെ തിരി ഉണ്ടാക്കുന്നതുൾപ്പെടെ വിവിധ ജോലികളിൽ ഏർപ്പെട്ട് വരികയായിരുന്നു. എല്ലാറ്റിനും സഹായത്തിനുണ്ടായിരുന്ന സൂപ്പർവൈസർ വെന്നൂർ സ്വദേശി സുദർശനെ കാണാനില്ലെന്ന വാർത്തയാണ് സുഭദ്രയെ ഇപ്പോൾ വിഷമിപ്പിക്കുന്നത്. എന്നാൽ സുദർശൻ അപകടത്തിൽ മരിച്ച വാർത്ത സുഭദ്ര ഇപ്പോഴും അറിഞ്ഞിട്ടില്ല.
Source link


