NEWS
ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട; കള്ളാടിയിൽ അവസാനത്തെ മൃതദേഹവും കണ്ടെടുത്തു, തൃശൂരിൽ അരുംകൊല– പ്രധാനവാർത്തകൾ

തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകിക്ക് സംഗീതലോകം കണ്ണീരോടെ വിടചൊല്ലിയതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കള്ളാടി ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തിയതും തൃശൂരിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തിയതും വാർത്താ പ്രാധാന്യം നേടി. അറിയാം, ഇന്നത്തെ പ്രധാനവാർത്തകൾ. തലമുറകളെ പാട്ടിന്റെ പാലാഴിയിലേക്കു ക്ഷണിച്ച സംഗീതവിസ്മയം എസ്.ജാനകി (88) ഇനി ഓർമകളിലെ മായാത്ത സ്വരം. ഗായികയുടെ ഭൗതികദേഹം മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസിൽ സംസ്കരിച്ചു. മൈസൂരു മഹാരാജാസ് കോളജ് മൈതാനത്തു മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാരച്ചടങ്ങ്. സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് പ്രിയഗായികയെ അവസാനമായി കാണാൻ മഹാരാജാസ് കോളജ് മൈതാനത്തേക്ക് എത്തിയത്.ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്കു കപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യൻ നാവികനെ കാണാതായി. ആക്രമിക്കപ്പെട്ട ‘ജിഎഫ്എസ് ഗാലക്സി’ കപ്പലിൽനിന്ന് 10 നാവികരെ രക്ഷപെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മേഖലയിലെ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. അതിനിടെ, ഖത്തറിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്. ആക്രമണങ്ങളെ ഖത്തർ സേന പ്രതിരോധിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണാണ് പരുക്കേറ്റതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഖത്തറിനു പുറമെ യുഎഇയ്ക്കു നേരെയും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം നടത്തി. ആക്രമണത്തെ പ്രതിരോധിക്കുന്നതായി യുഎഇ, ഖത്തർ പ്രതിരോധമന്ത്രാലയങ്ങൾ അറിയിച്ചിരുന്നു. ഖത്തറിൽ വിവിധയിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു. യുഎഇക്കും ഖത്തറിനും നേരെയുണ്ടായ വ്യോമാക്രമണങ്ങളെ തുടർന്ന് ബഹ്റൈനിൽ മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.
Source link


