NEWS
‘11 മാസമായി ശമ്പളമില്ല, പലപ്പോഴും യാചിക്കേണ്ടി വന്നു’; ടാൽറോപ് ജീവനക്കാർ, പരാതിയുമായി നിക്ഷേപകരും

കൊച്ചി ∙ മാസങ്ങൾ മുടങ്ങിയ ശമ്പളം ലഭിക്കാൻ ടാൽറോപ് കമ്പനിയിൽ പലപ്പോഴും യാചിക്കേണ്ടി വന്നിട്ടുണ്ടെന്ന് ജീവനക്കാർ. ലേബർ കോടതിയിൽ പോകാൻ പോലും തങ്ങളുടെ പക്കൽ പണമില്ലെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയെന്നും ജീവനക്കാർ വ്യക്തമാക്കി. മാസങ്ങളോളം ശമ്പളവും കുടിശികയും ലഭിക്കാതിരിക്കുകയും കഴിഞ്ഞ ദിവസം കമ്പനി അടച്ചുപൂട്ടുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ മുന്നൂറോളം വരുന്ന ജീവനക്കാർ വഴിയാധാരമാവുകയും ചെയ്തു. അതിനിടെ, കമ്പനി ഒട്ടറെ നിക്ഷേപകരേയും കബളിപ്പിച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.തനിക്ക് കമ്പനി 11 മാസത്തെ ശമ്പളം തരാനുണ്ടെന്നാണ് ഡവലപർ ആയി ജോലി ചെയ്ത അഭിനന്ദ് പറയുന്നത്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഭിനന്ദും മറ്റൊരു ജീവനക്കാരനായിരുന്ന ഷിഫാസും. കമ്പനി അവകാശപ്പെടുന്നതുപോലെ എഐ ഒന്നും ഡവപല് ചെയ്തെടുത്തിട്ടില്ലെന്നും ഇവർ ആരോപിച്ചു. അടുത്തിടെ, തങ്ങൾ എഐ വന്നതു മൂലം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും ടാൽറോപ് അടച്ചുപൂട്ടുകയാണെന്നും കമ്പനിയുടെ നടത്തിപ്പുകാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശമ്പളം പോലും തരാതെ തങ്ങളെ വഞ്ചിക്കുകയാണ് കമ്പനി ചെയ്തതെന്ന് ജീവനക്കാർ പറയുന്നു. പലപ്പോഴും യാചിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോൾ ഒരു ‘പ്രിയോറിറ്റി’ ലിസ്റ്റ് ഉണ്ടാക്കി അവർക്ക് താൽപര്യമുള്ള കുറച്ചു പേർക്ക് പണം കൊടുക്കും. ടാൽറോപ് കമ്പനിയിലാണ് ചേർന്നതെങ്കിലും പിന്നീട് മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതായി പറഞ്ഞു. അത് തങ്ങൾ ഇടക്കിടെ സ്ഥാപനം മാറുന്നു എന്നു കാണിക്കാനും ലേബർ വകുപ്പിന്റെ അടുത്ത് കേസ് നിൽക്കാതിരിക്കാനും കമ്പനി മനഃപൂർവം ചെയ്യുന്നതാണെന്നും ഇവർ ആരോപിച്ചു.
Fashion ⏭️


