സുഗതന് ആറുമാസം അവധി; അപേക്ഷ അംഗീകരിച്ച് കൗൺസിൽ, പ്രതിഷേധിച്ച് പ്രതിപക്ഷം

ആർ സുഗതൻ അറസ്റ്റിലായപ്പോൾ
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കോർപ്പറേഷൻ കൗൺസിൽ. മേയർ വി വി രാജേഷ് ആണ് കൗൺസിൽ അവധി അപേക്ഷ അംഗീകരിച്ച കാര്യം അറിയിച്ചത്. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ 51 വോട്ടിനാണ് സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചതെന്ന് മേയർ പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷം ഹാളിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
മേയറുടെ കാസ്റ്റിംഗ് വോട്ടും പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലറായ സുധീഷിന്റെ വോട്ടും കണ്ണമ്മൂല കൗൺസിലർ പാറ്റൂർ രാധാകൃഷ്‌ണന്റെ വോട്ടും ഉൾപ്പെടെ 51 വോട്ടിനാണ് സുഗതന്റെ അവധി അപേക്ഷ കൗൺസിൽ പാസാക്കിയത്. 1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ അംഗം അയോഗ്യനാകും.
സുഗതൻ അയോഗ്യനായാൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കുന്ന ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്‌ടമാകുമെന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. അവധി അപേക്ഷ വോട്ടെടുപ്പിൽ അംഗീകരിച്ചതോടെ ഈ പ്രതിസന്ധിയും ബിജെപി മറികടന്നു. കൗൺസിൽ അനുമതിയോടെ ആറ് മാസം വരെ അവധി അനുവദിക്കാൻ മുനിസിപ്പാലിറ്റി നിയമത്തിൽ വ്യവസ്ഥയുണ്ട്. സുഗതനെ ആറ് മാസത്തേക്ക് കൗൺസിൽ യോഗത്തിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയതായി മേയർ അറിയിച്ചു. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ സർക്കുലറും മേയർ വായിച്ചു.
English Summary
Thiruvananthapuram Corporation Council approved the leave of BJP Councilor R. Sugathan, jailed under the KAPPA Act, with 51 votes. This decision prevents his disqualification, maintaining the BJP’s simple majority supported by independents. Sugathan is exempted from attending council meetings for six months, as per the Municipal Act provisions.
RELATED TOPICS: SUGATHAN LEAVE, SUGATHAN COUNCIL DECISION, COUNCIL OPPOSITION PROTEST, SUGATHAN SIX MONTHS LEAVE, TRIVANDRUM CORPORATION
Read News ⏭️


