പുരപ്പുറ സോളാർ വച്ചവർക്ക് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി, കാത്തിരിപ്പുതുടങ്ങിയിട്ട് മാസങ്ങളായി

സോളാർ പാനൽ
തിരുവനന്തപുരം: ലക്ഷങ്ങൾ മുടക്കി പുരപ്പുറ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് അധികൃതരുടെ വക കിടിലൻ പണി. ഇവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ ലഭിക്കുന്നില്ല. മഴ കുറഞ്ഞതോടെ വലിയ തോതിൽ സൗരോർജ ഉൽപാദനം നടക്കേണ്ട സമയത്താണ് ഈ ഇരുട്ടടി. അര ലക്ഷത്തോളം പ്രൊസ്യൂമർമാരുടെ ഗാർഹിക പ്ലാന്റുകളാണ് നെറ്റ് മീറ്റർ ഇല്ലാത്തതിനാൽ പ്രവർത്തനരഹിതമായിരിക്കുന്നത്.
ഈ മാസം ആദ്യവാരം മുതൽ നെറ്റ് മീറ്റർ വിതരണം ആരംഭിക്കുമെന്നാണ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞമാസം കെഎസ്ഇബി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ധാരണയായത്. എന്നാൽ, വിതരണം തുടങ്ങാൻ ഏറ്റവും കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വേണമെന്നാണ് കെഎസ്ഇബി പറയുന്നത്. എന്നുമുതൽ വിതരണം തുടങ്ങുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
കഴിഞ്ഞമാസം 10ന് 82,000 സിംഗിൾ ഫേസ് നെറ്റ് മീറ്ററുകൾക്ക് കെഎസ്ഇബി പർച്ചേസ് ഓർഡർ നൽകിയിരുന്നു. നിർമാണകേന്ദ്രത്തിൽ നേരിട്ടെത്തി മീറ്ററുകളുടെ ഗുണനിലവാരം പരിശോധിക്കാൻ കരാർ കമ്പനി കെഎസ്ഇബിയെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് അടുത്തയാഴ്ചയോടെ പരിശോധന നടക്കുമെന്നാണ് അറിയുന്നത്. ഇതിനായി ഒരു അസിസ്റ്റന്റ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരിശോധനാ റിപ്പോർട്ട് അനുകൂലമാണെങ്കിൽ ഓർഡർ നൽകി 15ന് മുൻപ് കെഎസ്ഇബിയുടെ സ്റ്റോറുകളിൽ മീറ്റർ എത്തിച്ച് മുൻഗണനാക്രമത്തിൽ നെറ്റ് മീറ്റർ നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഈ മാസം അവസാനത്തോടെ പൂർണമായും വിതരണം ചെയ്യാനാകുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.
English Summary
People who invested lakhs of rupees to install rooftop solar plants are facing delays in getting net meters from the authorities. Many consumers have been waiting for months, preventing them from fully benefiting from solar power generation, especially during the current period of reduced rainfall and increased sunlight.
RELATED TOPICS: ROOFTOP SOLAR SUBSIDY, SOLAR PANEL SUBSIDY KERALA, ROOFTOP SOLAR DELAY, SOLAR SUBSIDY PENDING, PURAPPURA SOLAR
Read News ⏭️


