NEWS

ഹോട്ടലുടമയുടെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു; കാരണമായത് ചിക്കന്‍ ചില്ലിക്കൊപ്പം നല്‍കിയ നാരങ്ങ

പ്രതീകാത്മക ചിത്രം

തൃശൂര്‍: ഭക്ഷണത്തിന്റെ പേരില്‍ ഹോട്ടലില്‍ വീണ്ടും കൂട്ടയടി. ചിക്കന്‍ ചില്ലിയുടെ പേരില്‍ നടന്ന അടിയില്‍ ഹോട്ടല്‍ ഉടമയുടെ മൂന്ന് പല്ലുകള്‍ നഷ്ടമായി. ചിക്കന്‍ ചില്ലിക്കൊപ്പം നല്‍കിയ നാരങ്ങയില്‍ നീര് കുറഞ്ഞുപോയി എന്നാണ് ഭക്ഷണം കഴിക്കാനെത്തിയ രണ്ട് യുവാക്കള്‍ പരാതിപ്പെട്ടത്. തൃശൂര്‍ വടക്കാഞ്ചേരി മിണാലൂരില്‍ ഹോട്ടലിലാണ് സംഘര്‍ഷം.

ഹോട്ടല്‍ ഉടമയായ മുജീബി(38)ന്റെ മൂന്ന് പല്ലുകള്‍ സംഘര്‍ഷത്തില്‍ നഷ്ടമായി. ക്രിക്കറ്റ് ബാറ്റും വടികളും ഉള്‍പ്പെടെയുള്ളവയുമായെത്തി ഹോട്ടലില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ചട്ടുകവും തവികളും ഉപയോഗിച്ച് തങ്ങളെ മര്‍ദ്ദിച്ചുവെന്ന് ഭക്ഷണം കഴിക്കാന്‍ എത്തിയവരും ആരോപിക്കുന്നു.

തുടര്‍ന്ന് ഹോട്ടല്‍ ഉടമ ഇടപെട്ട് തര്‍ക്കം പരിഹരിക്കുകയും ഒത്തുതീര്‍പ്പ് നടത്തുകയും ചെയ്തു. എന്നാല്‍ അപ്പോള്‍ അവിടെ നിന്ന് മടങ്ങിയ യുവാക്കള്‍ പിന്നീട് ഏഴംഗ സംഘവുമായി മടങ്ങിയെത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നുമാണ് ഹോട്ടലുടമ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഉടമക്കും ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും ചോദ്യം ചെയ്യാന്‍ എത്തിയവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. മിണാലൂര്‍ സെലക്റ്റ് ദര്‍ബാര്‍ റസ്റ്റോറന്റില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ രണ്ട് യുവാക്കള്‍ ചിക്കന്‍ ചില്ലിക്ക് ഒപ്പം കൊടുത്ത നാരങ്ങയില്‍ ആവശ്യമായ നീരില്ല എന്നുപറഞ്ഞാണ് ആദ്യം ബഹളം തുടങ്ങിയത്.

Read News ⏭️

Back to top button