എച്ച്.ഐ.വി ധന സഹായം : ധന വകുപ്പിനെ സമീപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എച്ച്.ഐ.വി ബാധിതർക്കുള്ള ധന സഹായ വിതരണത്തിൽ അനിശ്ചിതത്വം നിലനിൽക്കെ, ധനവകുപ്പിന് കത്തയച്ച് ആരോഗ്യ വകുപ്പ്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വഴി വിതരണം ചെയ്യുന്ന സഹായം 2 വർഷമായി ലഭിക്കാത്ത സാഹചര്യമാണ്. ഇതുസംബന്ധിച്ച ആഗസ്റ്റ് 15ലെ ‘കേരള കൗമുദി’ റിപ്പോർട്ടിനെത്തുടർന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയോട് റിപ്പോർട്ട് തേടിയിരുന്നു.
സർക്കാർ പണം അനുവദിച്ചാൽ ആനുകൂല്യവിതരണം നടത്താമെന്നാണ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ആരോഗ്യ മന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിലുള്ളത്. പണം ലഭ്യമാകുന്നതിനുസരിച്ച് വിതരണം നടത്താറുണ്ടെന്നും സൊസെറ്റി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ധനവകുപ്പിനെ സമീപിച്ചത്.
24000ത്തോളം എച്ച്.ഐ.വി ബാധിതരിൽ രജിസ്റ്റർ ചെയ്ത 11000 പേർക്കാണ് 1000 രൂപ വീതം പ്രതിമാസം നൽകി വരുന്നത്. 2024 ഏപ്രിൽ മുതലുള്ള സഹായമാണ് മുടങ്ങിയത്. എച്ച്.ഐ.വി ബാധിതർക്കുള്ള മരുന്ന് മുടക്കം കൂടാതെ കിട്ടുന്നുണ്ടെങ്കിലും ധന സഹായം മുടങ്ങിയത് ഭൂരിഭാഗം പേരുടേയും ജീവിതം ദുരിതത്തിലാക്കി. കുടിശ്ശിക തുക ഓണത്തിന് മുമ്പ് കിട്ടുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ.


