ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണം; കേസെടുത്ത് പൊലീസ്

ജിജോ ജോൺ പുത്തേഴത്ത്
കോട്ടയം: അന്തരിച്ച മാദ്ധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണത്തിൽ കെസെടുത്ത് പൊലീസ്. മലയാള മനോരമയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആക്രമണങ്ങൾ ആസൂത്രിതമാണെന്നും രണ്ടായിരത്തിലേറെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും കോട്ടയം സൈബർ പൊലീസ് അറിയിച്ചു.
ജിജോ ജോണിന്റെ മരണവാർത്ത പുറത്തുവന്നതിനു പിന്നാലെ ഒന്നിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരേ തരത്തിലുള്ള അധിക്ഷേപ പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെടുകയായിരുന്നു. ഇത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പൊലീസിന്റെ നിഗമനം. സൈബർ ക്രൈം ഇൻസ്‌പെക്‌ടർ ബി എസ് ആദർശാണ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ടുദിവസത്തിനുള്ളിൽ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
അധിക്ഷേപ പ്രചാരണം, മന:പൂർവമായ അപകീർത്തിപ്പെടുത്തൽ, അസഭ്യ പ്രയോഗം തുടങ്ങീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 15 സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ സൈബർ വിഭാഗം വഞ്ചിയൂർ പൊലീസിന് കൈമാറിയിട്ടുണ്ട്. അക്കൗണ്ട് ഉടമകളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പുനൽകി. അക്കൗണ്ടുകൾക്കുമേൽ നിയന്ത്രണങ്ങൾ സ്വീകരിക്കാൻ മെറ്റയ്ക്കും നിർദേശം നൽകും. സൈബർ വിഭാഗം ഐജി വി പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
English Summary
Police have registered a case over the cyberattacks targeting late journalist Jijo John Puthezhath. More than 2,000 social media accounts are under surveillance, with police suspecting a coordinated campaign of abusive and defamatory posts. Arrests are expected soon.


