ഇനി ഇവർ വിലാസമുള്ളവർതൃശൂർ മാനസികാരോഗ്യകേന്ദ്രം അന്തേവാസികൾക്ക് ആധാർ

തൃശൂർ: ജില്ലാഭരണകൂടത്തിന്റെ ഇടപെടലിൽ തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിലെ നൂറോളം അന്തേവാസികൾക്ക് ആധാർ കാർഡുകൾ ലഭ്യമാക്കുന്നു. സാമൂഹ്യസുരക്ഷാവകുപ്പ്, ഐ.ടി മിഷൻ, അക്ഷയ സെന്ററുകൾ എന്നിവയുടെ സഹകരണത്തോടെ ആശുപത്രിയിൽ നടത്തിയ ക്യാമ്പിലൂടെയാണ് ഈ നേട്ടം. വർഷങ്ങളായി രേഖകളില്ലാതെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവർക്ക് ആശുപത്രി സൂപ്രണ്ട് രക്ഷിതാവാകും. സൂപ്രണ്ടിന്റെ ഫോൺ നമ്പർ ഔദ്യോഗിക നമ്പറും. ജില്ലാ കളക്ടർ ശിഖാസുരേന്ദ്രൻ മുൻകൈയെടുത്താണ് നടപടി പൂർത്തീകരിച്ചത്.
ആനുകൂല്യങ്ങൾക്ക് സഹായകമാകും
രോഗം മാറി പുനരധിവാസകേന്ദ്രങ്ങളിലേക്ക് മാറ്റുമ്പോൾ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഇത് സഹായകമാകും.
200 അന്തേവാസികളിൽ പകുതിയോളം പേർക്ക് തിരിച്ചറിയൽ രേഖകളില്ലാത്തത് പ്രതിസന്ധിയായിരുന്നു.
ആക്രമാസക്തരാകാൻ സാദ്ധ്യതയുള്ള രോഗികളെ അനുനയിപ്പിച്ച് വിരലടയാളവും കണ്ണുകളും സ്‌കാൻ ചെയ്യുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് ജില്ലാ ഐ.ടി മിഷൻ പ്രോജക്ട് കോ-ഓർഡിനേറ്റർ സിയാദ് പറഞ്ഞു. ആദ്യദിനം 12 പേരുടെ അപേക്ഷകളാണ് പൂർത്തിയാക്കാനായത്. മൂന്ന് ദിവസമായിരുന്നു ക്യാമ്പ്. സ്ത്രീകൾ, അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു. 98 പേരാണ് പങ്കെടുത്തത്. അവശരായവരേയും അക്രമാസക്തരായവരെയും ഒഴിവാക്കി. അധികൃതർ നൽകിയ പേരുകളിലാണ് അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസം ആധാർ രേഖകൾ ലഭിക്കും.
അധാർ തയ്യാറാക്കിയവർ:
ആകെ-98
പുരുഷന്മാർ- 63
സ്ത്രീകൾ-35
തിരിച്ചറിയൽ രേഖ എല്ലാവരുടെയും അവകാശമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് ഇത് പൂർത്തിയാക്കുവാൻ സാധിച്ചത്.
ശിഖസുരേന്ദ്രൻ,
ജില്ലാകളക്ടർ


