എൽഡിഎഫ് പിന്തുണച്ചു; ബിജെപിക്ക് നഷ്ടപ്പെട്ട നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലേക്ക്

നാരങ്ങാനം ഗ്രാമപഞ്ചായത്ത് കാര്യാലയം
പത്തനംതിട്ട: അവിശ്വാസ പ്രമേയത്തെത്തുടർന്ന് ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട നാരങ്ങാനം പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പിന്തുണയ്ക്കുകയായിരുന്നു.
ആകെ പതിനാല് അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്കും യുഡിഎഫിനും ആറ് അംഗങ്ങളും എൽഡിഎഫിന് രണ്ട് അംഗങ്ങളുമാണുള്ളത്. ടോസിലൂടെയായിരുന്നു ബിജെപിക്ക് പഞ്ചായത്ത് ഭരണം ലഭിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറാം തീയതി ബിജെപി പ്രസിഡന്റ് വി വി പ്രസാദിന് എതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുകയും എൽഡിഎഫ് പിന്തുണക്കുകയും ചെയ്തു. ഇതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.
പഞ്ചായത്ത് ഭരണസമിതിക്ക് എതിരായ പൊതുവികാരമാണ് അവിശ്വാസ പ്രമേയത്തിൽ പ്രതിഫലിച്ചതെന്നായിരുന്നു ബിജെപിക്ക് ഭരണം നഷ്ടമായതിന് പിന്നാലെ കോൺഗ്രസിന്റെ പ്രതികരണം. ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് പ്രതിനിധിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ താഴെയിറക്കാൻ ബിജെപി ശ്രമം നടത്തിയിരുന്നു. ഇതിനായി അവിശ്വാസ പ്രമേയംകൊണ്ടുവരികയും ചെയ്തിരുന്നു. എന്നാൽ സിപിഎമ്മും കോൺഗ്രസ് അംഗങ്ങളും വിട്ടുനിന്നതോടെ ക്വാറം തികയാതെ വരികയും അവിശ്വാസ പ്രമേയം പരാജയപ്പെടുകയുമായിരുന്നു.
English Summary
In Naranammganam Panchayat, the BJP lost power following a no-confidence motion. The UDF subsequently formed the new administration with support from the LDF. A Congress candidate secured the President’s position with CPM’s backing. Previously, BJP had won control through a toss, despite having equal members with UDF in the 14-member council.
RELATED TOPICS: NARANGANAM PANCHAYAT, UDF, LDF SUPPORT, BJP, KERALA LOCAL POLITICS
Read News ⏭️


