NEWS

‘കുറുപ്പിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം പുറത്തുവിട്ടത് ഞാനല്ല’; കൈയൊഴിഞ്ഞ് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ

സുകുമാരക്കുറുപ്പ്, മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്‌ബർ

തിരുവനന്തപുരം: സുകുമാരക്കുറുപ്പിന്റേതെന്ന തരത്തിൽ പുറത്തുവന്ന ചിത്രങ്ങൾ ചാനലുകൾക്ക് നൽകിയത് താനല്ലെന്ന് കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്‌ബർ. കുറുപ്പ് ബ്രൂണെയിലുണ്ടെന്ന പ്രചരണങ്ങളിലോ പുറത്തുവന്ന ചിത്രങ്ങളിലോ തനിക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഇല്ലെന്നും അലി അക്‌ബർ വ്യക്തമാക്കി.

2017ലാണ് സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന്റെ ചുമതല തനിക്ക് ലഭിച്ചതെന്ന് ഉദ്യോഗസ്ഥൻ പറയുന്നു. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽനിന്ന് കുറുപ്പ് ജീവനോടെയുണ്ടെന്ന് മനസിലായതായി അലി അക്‌ബർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കുറുപ്പിന്റെ കുടുംബവുമായി ആരോ ബന്ധപ്പെടുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. അത് സുകുമാരക്കുറുപ്പ് ആയിരുന്നിരിക്കാമെന്നാണ് ഉദ്യോഗസ്ഥൻ സംശയിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ ഏറ്റവും അടുത്ത മൂന്ന് വ്യക്തികളിൽനിന്നും കുറുപ്പ് ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

അതേസമയം, കുറുപ്പിന്റേതെന്ന പേരിൽ നിലവിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് ടിവി ചാനലുകളിലൂടെയാണ് താൻ അറിയുന്നതെന്നും അദ്ദേഹം പറയുന്നു. സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ തനിക്കും വിവരം ലഭിച്ചിരുന്നെന്നും എന്നാൽ അതിന്റെ ആധികാരികത ഉറപ്പിച്ചിട്ടില്ലാത്തതിനാൽ ആ വിവരം മറ്റാർക്കും കൈമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

Former officer Ali Akbar denied sharing Sukumara Kurup’s alleged photos, saying his investigation only suggested Kurup may still be alive, possibly in Brunei, but this was never verified.

Read News ⏭️

Back to top button