NEWS
‘ബിസിനസ് തകര്‍ക്കാൻ വേണ്ടിയാണ് ആരോപണം; മാര്‍ക്ക് വിജയകുമാര്‍ ബിസിനസ് പാര്‍ട്ണർ, എന്റെ കുഞ്ഞിന്റെ അച്ഛൻ’

തിരുവനന്തപുരം∙ തലസ്ഥാനത്തെ ഹണി ട്രാപ്പ് ആരോപണത്തില്‍ വഴിത്തിരിവ്. പരാതിക്കാരനായ മാര്‍ക്ക് വിജയകുമാര്‍ തന്റെ കുഞ്ഞിന്റെ പിതാവ് ആണെന്നും ബിസിനസ് പങ്കാളിയാണെന്നും കേസിലെ ഒന്നാം പ്രതിയായ റോഷ്നി വെളിപ്പെടുത്തി. വിഷയത്തില്‍ തന്റെ ഭാഗം ന്യായീകരിക്കുന്ന വിഡിയോയാണ് റോഷ്നി പുറത്തുവിട്ടത്. കേസില്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തി അറസ്റ്റ് റദ്ദാക്കിയെന്നും റോഷ്നി പറഞ്ഞു.‘‘അഞ്ചു കോടി പറ്റിച്ചുവെന്നും അറസ്റ്റ് ചെയ്തുവെന്നുമാണ് വാര്‍ത്ത പുറത്തുവന്നത്. ബിസിനസ് പങ്കാളിയായ മാര്‍ക്ക് വിജയകുമാറിന്റെ ഭാഗത്തുനിന്നാണ് ഇത്തരത്തില്‍ ആരോപണം വന്നത്. എന്റെ ബിസിനസ് തകര്‍ക്കാനും മറ്റുപല സാമ്പത്തിക നേട്ടങ്ങള്‍ക്കും വേണ്ടിയാണ് ഈ ആരോപണം. മാര്‍ക്ക് വിജയകുമാര്‍ എന്റെ ബിസിനസ് പാര്‍ട്ണറും കുഞ്ഞിന്റെ അച്ഛനുമാണ്’’- റോഷ്നി വിഡിയോയില്‍ പറയുന്നു. കുഞ്ഞിനും വിജയകുമാറിനും ഒപ്പമുള്ള വിവാഹഫോട്ടോയും റോഷ്നി പുറത്തുവിട്ടു. തന്റെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരിന്റെ സ്ഥാനത്തുള്ളത് കേസില്‍ പരാതിക്കാരനായ വിജയകുമാറിന്റെ പേരാണെന്നും യുവതി പറഞ്ഞു. ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ തെലങ്കാന സ്വദേശിയായ മാര്‍ക്ക് വിജയകുമാറും താനും ഓഹരി ഉടമകളാണെന്നാണ് റോഷ്നി പറയുന്നത്. ബിസിനസ് തര്‍ക്കങ്ങളാണ് പരാതിക്ക് കാരണം എന്നാണ് ആരോപണം. കുഞ്ഞിനൊപ്പമുള്ള ഇരുവരുടേയും ചിത്രങ്ങളും, വിവാഹഫോട്ടോയും ഉള്‍പ്പെടെയാണ് റോഷ്നി പുറത്തുവിട്ടത്.ഭാര്യയെ സെക്സ് റാക്കറ്റിനു വില്‍ക്കുമെന്നു ഭീഷണി 2023 ജൂണ്‍ 22നാണ് റോഷ്നി ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നത്. പരാതിക്കാരനുമായി പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ആണ്‍കുഞ്ഞ് വ്യവസായിയുടെതാണ് എന്ന് ഭാര്യയേയും മറ്റ് ബന്ധുക്കളേയും അറിയിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നും എഫ്ഐആറില്‍ പറയുന്നു. ഇയാള്‍ ഡയറക്ടറായ കമ്പനിയുടെ വാര്‍ഷിക ലാഭത്തിന്റെ 50 ശതമാനം ഒന്നാം പ്രതിയായ യുവതി സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. പിന്നീട് പല തവണയായി 1,80,00000 രൂപ പരാതിക്കാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. 1,20,00000 രൂപക്ക് തൃപ്പൂണിത്തുറയില്‍ ഒരു ഫ്ലാറ്റ് 1-ാം പ്രതിയായ യുവതി സ്വന്തം പേരില്‍ വാങ്ങിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. 2024 ജൂണ്‍ മാസം 1,30,00000 രൂപക്ക് തിരുവനന്തപുരം മലയിന്‍കീഴ് വില്ലേജില്‍ 20 സെന്റ സ്ഥലവും വാങ്ങിപ്പിച്ചു. തിരുവനന്തപുരം, കൊച്ചി എന്നീ സ്ഥലങ്ങളിലെ പല ജൂവലറികളില്‍ നിന്നും ഉദ്ദേശ്യം 45 പവനോളം സ്വര്‍ണാഭരണങ്ങള്‍ യുവതി യുവവ്യവസായിയെ കൊണ്ട് വാങ്ങിപ്പിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. തുടര്‍ന്ന് വിജയകുമാറിന്റെ ഭാര്യയുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വാട്സാപ്പിലേക്കും കുഞ്ഞ് അയാളുടേതാണെന്നു കാട്ടി സന്ദേശം അയയ്ക്കുകയായിരുന്നു. വിജയകുമാറിന്റെ ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കൊന്നുകളയുമെന്നും ഭാര്യയെ സെക്സ് റാക്കറ്റിനു വില്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. കമ്പനി ലാഭത്തിന്റെ 50 ശതമാനം കൂടി പ്രതിയുടെ പേരിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്നും എഫ്ഐആറില്‍ പറയുന്നു. റോഷിനിക്കൊപ്പം ജിബിന്‍, ഉണ്ണിമോള് ജിബിന്‍, അഭിഷേക് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
Fashion ⏭️


