NEWS

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ സമൂഹമാധ്യമ പോസ്റ്റ്: രാജൻ ജോസഫ് റിമാൻഡിൽ


അടൂർ ∙ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിക്കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും അപമാനിച്ചതിന് അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിനെ കോടതി റിമാൻഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ശ്രീനാദേവി നൽകിയ പരാതിയെ തുടർന്നു കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ എറണാകുളത്തുനിന്ന് അടൂർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങി അന്നു രാത്രി തന്നെ സമൂഹമാധ്യമങ്ങൾ വഴി വീണ്ടും ശ്രീനാദേവിക്കെതിരെ അധിക്ഷേപങ്ങൾ തുടർന്നു. ഇതുമായി ബന്ധപ്പെട്ട് പിന്നെയും ജില്ലാ പഞ്ചായത്ത് അംഗം പരാതി നൽകിയതോടെയാണ് എസ്ഐ ജി.എസ്.ദീപുവിന്റെ നേതൃത്വത്തിൽ എറണാകുളത്തുനിന്ന് വ്യാഴാഴ്ച രാത്രി രണ്ടാമതും അറസ്റ്റു ചെയ്തത്. ഇക്കുറി ഐടി ആക്ട് അനുസരിച്ചുള്ള ജാമ്യമില്ലാ വകുപ്പു കൂടി ചേർത്താണ് രാജനെ പൊലീസ് അടൂർ കോടതിയിൽ ഹാജരാക്കിയത്. ജാമ്യത്തിലിറങ്ങി സമാനരീതിയിലുള്ള കുറ്റം വീണ്ടും ആവർത്തിച്ചതിനാൽ ജാമ്യം നിഷേധിക്കുകയും കോടതി റിമാൻഡു ചെയ്യുകയുമായിരുന്നു. 2025 ഒക്ടോബറിലാണ് ശ്രീനാദേവിയെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നത്. അന്നു പരാതി നൽകിയെങ്കിലും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നില്ല. ഇതിനു ശേഷവും അധിക്ഷേപങ്ങൾ രാജൻ ജോസഫ് തുടർന്നു കൊണ്ടേയിരുന്നതിനാൽ രണ്ടാമത് നൽകിയ പരാതിയിലാണ് ആദ്യം കസ്റ്റഡിയിൽ എടുക്കുന്നത്.


Fashion ⏭️

Back to top button