ദേവസ്വം ബോർഡിൽ എസ്.ഐ.ടി പരിശോധന രജിസ്റ്റർ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തിയ എസ്.ഐ.ടി സംഘം ഡെസ്പാച്ച് രജിസ്റ്റർ കസ്റ്റഡിയിലെടുത്തു. 2020 മുതൽ 2025 വരെയുള്ള രജിസ്റ്ററാണ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 23നകം കേസിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് മുന്നോടിയായിട്ടായിരുന്നു ഇന്നലെ ഉച്ചയ്ക്കുശേഷം എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന.
ബോർഡിന്റെ എല്ലാ കത്തിടപാടുകളും നടക്കുന്നത് സെൻട്രൽ ഡെസ്പാച്ച് സെക്ഷൻ വഴിയാണ്.
പി.എസ്.പ്രശാന്ത് ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ശബരിമലയിൽ നിന്നും സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് പുറത്തേക്ക് കൊണ്ടുപോയതിലെ രേഖകൾ പരിശോധിക്കാനാണ് ഡെസ്പാച്ച് രജിസ്റ്റർ കസ്റ്രഡിയിലെടുത്തത്. 2019ൽ നടന്ന സ്വർണക്കൊള്ള മറച്ചുവയ്ക്കാൻ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ.
2025ൽ പാളികൾ പുറത്തേക്ക് കൊണ്ടുപോകുന്നതിനായി ഫയൽ എങ്ങനെ രൂപപ്പെട്ടുവെന്നും ആരൊക്കെയാണ് ഇതിനുള്ള ആശയവിനിമയത്തിൽ പങ്കെടുത്തതെന്നും അറിയുകയാണ് എസ്.ഐ.ടി ലക്ഷ്യം.


