പൊലീസ് വേഷങ്ങളിൽ ശ്രദ്ധേയൻ, ജോഷി സിനിമകളുടെ സ്ഥിരസാന്നിദ്ധ്യം; നടൻ രാജശേഖരൻ അന്തരിച്ചു

നടൻ രാജശേഖരൻ ചിത്രം: ഫേസ്ബുക്ക്
കോട്ടയം: മലയാള സിനിമയിൽ പൊലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ രാജശേഖരൻ വിടവാങ്ങി. കോട്ടയം ചിങ്ങവനത്തെ വീട്ടിലായിരുന്നു അന്ത്യം. സിനിമകളിൽ ഏറ്റവുമധികം പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തതിനാൽ ‘എസ്.ഐ രാജശേഖരൻ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വില്ലൻ കഥാപാത്രങ്ങളായും പൊലീസ് ഉദ്യോഗസ്ഥനായും വെള്ളിത്തിരയിൽ തിളങ്ങി. സംവിധായകൻ ജോഷിയുടെ ചിത്രങ്ങളിലാണ് ഏറ്റവുമധികം അഭിനയിച്ചത്. എൺപതുകൾ മുതൽ മലയാള സിനിമയിൽ സജീവമായിരുന്നു.
‘രാജാവിന്റെ മകൻ’ സിനിമയിലെ ആഭ്യന്തരമന്ത്രിയുടെ സഹായിയായ സാബു, ‘നായർ സാബി’ലെ ഉലഹന്നാൻ, ‘സന്ദർഭ’ത്തിലെ ഇൻസ്‌പെക്ടർ, ‘സേതുരാമയ്യർ സിബിഐ’യിലെ ജയിലർ രാജു എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ചിലതാണ്. നമ്പർ 20 മദ്രാസ് മെയിൽ, വഴിയോരക്കാഴ്ചകൾ, മുദ്ര, താപ്പാന, പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.
2015ൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ നായകനായ ‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’യാണ് അവസാന ചിത്രം. സിനിമകൾക്ക് പുറമെ ടിവി സീരിയലുകളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്നു. രാജശേഖരന്റെ വിയോഗത്തിൽ സിനിമാ മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. നടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പേർ ചിങ്ങവനത്തെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നുണ്ട്.
English Summary
Malayalam actor Rajasekharan, renowned for his police roles and known as ‘S.I. Rajasekharan’, passed away at his Kottayam home. Active since the 1980s, he featured prominently in many films like ‘Rajavinte Makan’ and ‘Nair Saab’. His final appearance was in ‘Oru Second Class Yathra’ (2015). Film fraternity members, including Mammootty, offered condolences.
Source link


