NEWS

‘ഇത്രയേറെ  അവമതിപ്പും  ദുഃഖവും  ഉണ്ടാക്കിയ  കുടുംബം  വേറെയില്ല, താഴമൺ കുടുംബം ശബരിമല തന്ത്രിസ്ഥാനം ഒഴിയണം’

ബിജെപി നേതാവ് കെ എസ് രാധാകൃഷ്ണൻ

കൊച്ചി: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് താഴമൺ കുടുംബം ഒഴിയണമെന്ന് മുതിർന്ന ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ. ശബരിമല അയ്യപ്പ ക്ഷേത്രത്തിനും കോടാനുകോടി സ്വാമിഭക്തർക്കും ഇത്രയേറെ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മോഹനര് തന്ത്രിയെ വേശ്യപ്പുരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ജയിലിൽ പോയി ക്രിമിനൽ കേസിൽ വിചാരണ നേരിട്ടു. ധർമ്മശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്മചര്യ ഭാവ പ്രതിഷ്ഠയുള്ള ശബരിമലയിലെ തന്ത്രിയെയാണ് വേശ്യപ്പുരയിൽ നിന്നും പൊലീസ് അറസ്റ്റുചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.

തന്ത്രി കുടുംബം എന്തു തീവെട്ടിക്കൊള്ള ചെയ്താലും അവരെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ പാടില്ല എന്ന വാദം യുക്തിസഹമല്ലെന്ന് മാത്രമല്ല അതിന് നിയമ സാധുതയുമില്ല. അതിനാൽ ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ ശരിയായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിമിനൽ കേസിൽ നടപടികൾ നേരിടുന്ന പ്രതികൾ നിർദ്ദേശിക്കുന്ന ആരെയും അവരുടെ യോഗ്യതകൾ പരിഗണിക്കാതെ കുടുംബ പാരമ്പര്യം മാത്രം നോക്കി നിയമിക്കാനുള്ള ഒരു ബാദ്ധ്യതയും ദേവസ്വം ബോർഡിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണം. കാരണം, ശബരിമല അയ്യപ്പ ക്ഷേത്രത്തിനും കോടാനു കോടി സ്വാമിഭക്തർക്കും ഇത്രയേറെ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ല. ശബരിമലയിൽ ആചാര ലംഘനം നടത്തി അശുദ്ധി വരുത്തിയ മനീതീ സംഘം പോലും തന്ത്രി കുടുംബം ചെയ്ത അത്ര അശുദ്ധി ശബരിമലക്ക് ഉണ്ടാക്കിയിട്ടില്ല. കാരണം, മനീതി സംഘം ചെയ്ത അശുദ്ധി പരിഹാര ക്രിയ്യ ചെയ്തു ശുദ്ധമാക്കാൻ കഴിയും. മോഹനര് തന്ത്രിയെ വേശ്യപ്പുരയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ജയിലിൽ പോയി ക്രിമിനൽ കേസിൽ വിചാരണ നേരിട്ടു. ധർമ്മ ശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്മചര്യ ഭാവ പ്രതിഷ്ഠയുള്ള ശമ്പരിമലയിലെ തന്ത്രിയെയാണ് വേശ്യപ്പുരയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. മോഹനരരുടെ സഹോദരൻ രാജീവര് വ്യാജരേഖ ചമച്ച് സ്വർണ്ണക്കൊള്ള നടത്തിയ രണ്ടു കേസിലെ പ്രതിയാണ്. പ്രതിഷ്ഠാമൂർത്തിയുടെ പിതൃ സ്ഥാനം തന്ത്രിക്കാണ് എന്നാണ് അവകാശവാദം.

അങ്ങിനെയെങ്കിൽ പുത്ര ഹത്യക്ക് കൂട്ടു നിന്ന പിതാവ് എന്ന ദുഷ്പേരുകൂടി രാജീവരർക്ക് ലഭിക്കും. ഇതിന് എന്തു പരിഹാരമാണുള്ളത്.മോഹനര് ജയിലിൽ കിടന്നപ്പോൾ തന്റെ മകൻ മഹേശരരെ തന്ത്രിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ഉടമകളാണ് തന്ത്രികളെ നിയമിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ശബരിമല ക്ഷേത്രത്തിന്റെ ഉടമകൾ. അവർ അത് അംഗീകരിച്ചു

മോഹനരരുടെ മകൻ മഹേശ്വരര് തന്ത്രിയായി. രാജീവരര് സ്വർണ്ണ കൊള്ള നടത്തിയതിന് ജയിലിൽ കിടക്കുകയും പ്രതിപട്ടികയിൽ ഉൾപ്പെട്ടു വിചാരണ നേരിടുകയും ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മകൻ ബ്രഹ്മദത്തരരെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു അദ്ദേഹം കത്ത് നൽകിയിരിക്കുന്നു. ക്രിമനൽ കേസിൽ ഉൾപ്പെട്ടു വിചാരണ നേരിടുന്നവരുടെ മക്കൾക്ക് വേണ്ടി സംവരണം ചെയ്തു സൂക്ഷിച്ചിട്ടുള്ള പദവിയാണോ ശബരിമല തന്ത്രിയുടേത്?

ക്ഷേത്ര തന്ത്രിമാരെ തൽ സ്ഥാനത്തു നിന്നു മാറ്റാൻ ക്ഷേത്ര ഉടമകൾക്ക് അവകാശമുണ്ടോ? ഇക്കാര്യം കേരള ഹൈക്കോടതി സൂക്ഷ്മമായി പരിശോധിച്ച കൊണ്ട് 2025 ൽ വിധി പറഞ്ഞു. തന്ത്രി സമാജം കൊടുത്ത കേസിലായിരുന്നു വിധി. ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങളിൽ തന്ത്രികൾക്ക് ഉള്ള അധികാരം കോടതി അംഗീകരിച്ചു. എന്നാൽ, ഭരണ ഘടനക്കും നിയമത്തിനും ചട്ടങ്ങൾക്കും അനുസരിച്ച് തന്ത്രികളെ മാറ്റാൻ ഉടമകൾക്ക് അധികാരമുണ്ടെന്നും കോടതി വിധിച്ചു.കർണ്ണാടക ഹൈക്കോടതി (2025) പരമ്പരാഗത തന്ത്രി കുടുംബത്തിലെ നിയമപ്രകാരം അർഹതയുള്ള അംഗം മാത്രമേ തന്ത്രിയാകാൻ പാടുളളു എന്നും വിധിച്ചു.

തന്ത്ര വിദ്യയിലും തന്ത്ര വിധിയിലും പ്രാവീണ്യവും പരിശീലനവും നേടിയ വ്യക്തിയായിരിക്കണം തന്ത്രി എന്നും വിധിയിൽ വിശദീകരിച്ചു. തന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെടുന്ന വ്യക്തി തന്ത്രവിദ്യ പഠിക്കുകയും പരിശീലിക്കുകയും ചെയ്തിരിക്കണം എന്നു സാരം. ഗായത്രി മന്ത്രം പോലും അറിയാത്തവരും ഗണപതി ഹോമത്തിന് ഉപയുക്തമാക്കുന്ന മന്ത്രങ്ങൾ നിശ്ചയമില്ലാത്തവരും ശബരിമല തന്ത്രിയായിട്ടുണ്ട് എന്ന് ഇക്കാര്യത്തെ കുറിച്ചു സമഗ്രമായി പഠിച്ച ജസ്റ്റിസ് പരിപൂർണ്ണൻ എഴുതിയ കാര്യവും ഓർക്കുക. ശബരിമല തന്ത്രിമാർക്ക് തന്ത്ര വിദ്യയിൽ വിജ്ഞാനവും പരിശീലനവും ഉണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാദ്ധ്യത, തന്ത്രികളുടെ നിയമനാധികാരിയായ, ദേവസ്വം ബോർഡിനുണ്ട്. തന്ത്രികളെ നിയമിക്കാൻ അധികാരമുണ്ടെങ്കിൽ തന്ത്രികളെ നീക്കാനും നിയമനാധികാരിക്ക് അധികാരുണ്ട്.

അതുകൊണ്ട് , തന്ത്രി കുടുംബം എന്തു തീവെട്ടിക്കൊള്ള ചെയ്താലും അവരെ തൽ സ്ഥാനത്തു നിന്നും മാറ്റാൻ പാടില്ല എന്ന വാദം യുക്തിസഹമല്ല എന്നു മാത്രമല്ല അതിന് നിയമ സാധുതയുമില്ല. ആയതിനാൽ, ദേവസ്വം ബോർഡ് ഈ കാര്യത്തിൽ ശരിയായ തീരുമാനം എടുക്കണം. ക്രിമിനൽ കേസിൽ നടപടികൾ നേരിടുന്ന പ്രതികൾ നിർദ്ദേശിക്കുന്ന ആരെയും , അവരുടെ യോഗ്യതകൾ പരിഗണിക്കാതെ, കുടുംബ പാരമ്പര്യം മാത്രം നോക്കി നിയമിക്കാനുള്ള ഒരു ബാദ്ധ്യതയും ദേവസ്വം ബോർഡിനില്ല.

RELATED TOPICS: SABARIMALA, THAZHAMON FAMILY, SABARIMALA THANTRI, BJP, KS RADHAKRISHNAN

Read News ⏭️

Back to top button