കിളികൊത്തില്ല, പുഴു അരിക്കില്ല; വിലക്കുറവിൽ കണ്ണ് നട്ട് മാമ്പഴം വാങ്ങല്ലേ, ജാഗ്രത വേണ്ടത് ഇക്കാര്യത്തിൽ

രാസസാന്നിദ്ധ്യത്തിനെതിരെ ജാഗ്രത വേണം
കാളികാവ്: അങ്ങാടികളിലും പാതയോരങ്ങളിലും മാമ്പഴക്കച്ചവടം തകൃതി. മുന്തിയ ഇനമായ നീലൻ കല്ലാപാടി മാങ്ങയും മൂന്ന് കിലോയ്ക്ക് നൂറ് രൂപ എന്ന തോതിലാണ് വിൽപ്പന നടക്കുന്നത്.
വിലക്കുറവിൽ കണ്ണ് നട്ട് വൻതോതിലാണ് ആളുകൾ മാങ്ങ വാങ്ങുന്നത്. ഇത്തരം മാങ്ങകളിൽ രാസപദാർത്ഥങ്ങളുടെ ആധിക്യം കൂടുതലാണെന്ന് ആക്ഷേപമുണ്ട്. മൂപ്പെത്താത്ത മാങ്ങയും വേഗം പഴുക്കുന്നതിനും നല്ല നിറം കിട്ടുന്നതിനും കാൽസ്യം കാർബൈഡ് പൊടി വിതറിയാണ് പഴുപ്പിക്കുന്നതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.
ഇത്തരം മാങ്ങ കഴിക്കുന്നതിലൂടെ അസെറ്റലിൻ എന്ന വാതകം ശരീരത്തിലെത്തുകയും കുടലിനെ ബാധിക്കുകയും ദഹന പ്രക്രിയ അവതാളത്തിലാവുകയും ചെയ്യും.
ആർസെനിക് , ഫോസ്ഫറസ് എന്നീ മൂലകങ്ങൾ അകത്താവാനും ഇടയാകും. ഇത് ചർദ്ദി, രക്തസമ്മർദ്ദം തുടങ്ങി ഒട്ടനവധി രോഗങ്ങൾക്കിടയാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. അതിനാൽ ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കൽ നിയമപ്രകാരം കാൽസ്യം കാർബൈഡ് ഭക്ഷ്യ വസ്തുക്കളിൽ ഉപയോഗിക്കുന്നത് നിരോധിച്ചതുമാണ്.
അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവയിലാണ് ഇത്തരം രാസപ്രയോഗം കൂടുതൽ . പരിശോധനകളൊന്നുമില്ലെന്നതിൽ ഇത്തരം മാങ്ങകൾ വിപണിയിൽ യഥേഷ്ടം ലഭ്യമാണ്.
കിളികൊത്തില്ല, പുഴു അരിക്കില്ല
കാൽസ്യം കാർബൈഡ് ചേർത്ത മാങ്ങ തിരിച്ചറിയാനാവും. ഇത്തരം മാങ്ങകൾ പഴുത്ത് യാതൊരു കേടുമില്ലാതെ ആഴ്ചകൾ നിലനിൽക്കും.
കാഴ്ചക്കു ഭംഗിയുണ്ടെങ്കിലും മാങ്ങ പൂണ്ടെടുക്കുമ്പോൾ ഉള്ളിൽ ഉണങ്ങിയ നിലയിൽ കാണപ്പെടും.
ചർദ്ദിയും വയറിളക്കവും കൂടുതൽ കാണുന്നതിൽ മാമ്പഴങ്ങൾക്കും പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കർണാടക,അന്ധ്രപ്രദേശ്,തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നാണ് ഇവിടെ മാമ്പഴമെത്തുന്നത്.


