NEWS
‘വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, നിരുപാധികം മാപ്പ്’; ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ പരാതി ഒത്തുതീർപ്പിലേക്ക്

കൊച്ചി ∙ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി നൽകിയ ലൈംഗികാധിക്ഷേപ പരാതിയിലുള്ള കേസ് ഒത്തുതീർപ്പാകുന്നു. ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പപേക്ഷിച്ച സാഹചര്യത്തിൽ പരാതി പിൻവലിക്കുന്നതിനു തയാറാണെന്ന് കാട്ടി നടി ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തുടർന്ന് എറണാകുളം സെഷൻസ് കോടതിയിലുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. തുടർ നടപടികൾക്കായി കേസ് മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.തന്നെ പൊതുവേദിയിലടക്കം നിരന്തരം ലൈംഗികാധിക്ഷേപത്തിന് വിധേയമാക്കുന്നു എന്നു കാട്ടി നടി നൽകിയ പരാതിയിൽ 2025 ജനുവരി എട്ടിനാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്നത്. അന്ന് വൈകിട്ട് കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ബിഎൻഎസ് 75 (1) (4) വകുപ്പുകളും ഐടി ആക്ടിലെ 67 ആം വകുപ്പും ചുത്തിയായിരുന്നു അറസ്റ്റ്. പിറ്റേന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല എന്നു മാത്രമല്ല, പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കാട്ടി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ടു. കാക്കനാട് ജില്ലാ ജയിലിൽ എത്തിയ ബോബി ചെമ്മണ്ണൂർ പിന്നീട് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ജാമ്യം അനുവദിച്ചെങ്കിലും കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. തനിക്കെതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂർ നൽകിയ അപ്പീലാണ് ഹൈക്കോടതി മുമ്പാകെയുള്ളത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ നടിയുടെ അഭിഭാഷകനായ അഡ്വ. സക്കീർ ഹുസൈൻ സത്യവാങ്മൂലം സമർപ്പിച്ചു. നിരുപാധികം മാപ്പു പറഞ്ഞ സാഹചര്യത്തിൽ കേസ് തീർപ്പാക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല എന്ന് അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് സെഷൻസ് കോടതിയിലുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഇത് കൂടി പരിഗണിച്ചാവും കേസ് ഒഴിവാക്കുക എന്ന അന്തിമ ഉത്തരവിലേക്ക് കോടതി എത്തുകയുള്ളൂ.
Source link


