NEWS

‘സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എൽഡിഎഫ് സർക്കാർ, കേരളം 25 വർഷം പിന്നിൽ’ പിണറായിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ ഡിഎ കുടിശിക കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പരാമർശങ്ങളൊന്നുമില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനത്തിനെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്ത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ കോടികളുടെ ഡിഎ കുടിശികയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും ഇത് ചോദ്യം ചെയ്യാനുള്ള അർഹത അദ്ദേഹത്തിനില്ലെന്നുമാണ് വി ഡി സതീശൻ പ്രതികരിച്ചത്. ഇപ്പോൾ 25 വർഷം പിന്നിൽ നിൽക്കുന്ന കേരളത്തെ 25 വർഷം മുന്നിലേക്ക് നടത്തിക്കാനാണ് തങ്ങൾ അധികാരത്തിൽ എത്തിയതെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? അത് പിണറായിയുടെ സർക്കാരാണ്. 85000 കോടിയുടെ കടം ഉണ്ടാക്കി വച്ചിട്ട് എന്നോട് ചോദിക്കുകയാണ് ഡിഎ കുടിശിക കൊടുക്കണ്ടേയെന്ന്. അത് ചോദിക്കാനുള്ള അർഹത അദ്ദേഹത്തിനില്ല. ഒരു ഗഡു പോലും കുടിശിക വരുത്തില്ലെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. തൊഴിലവസരങ്ങൾ സൃഷ്‌ടിച്ച് സമ്പദ്‌ഘടനയെ ഉത്തേജിപ്പിച്ച് പണമുണ്ടാക്കും. ആ പണം കൊണ്ട് ക്ഷേമ പദ്ധതികൾ നടപ്പിലാക്കും. അഞ്ച് പൈസ കൈയിലില്ല, എന്നിട്ടും വീണ്ടും പഴയതുപോലെ ആവണമെന്നാണ് അവർ പറയുന്നത്. ഞങ്ങൾ ഇതെല്ലാം തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളോട് പറഞ്ഞിട്ടാണ് അധികാരത്തിൽ വന്നത്’- മുഖ്യമന്ത്രി പറഞ്ഞു.

നൽകാനുള്ള ഡി എ കുടിശിക അഞ്ച് ഗഡുക്കളായി കൊടുത്തുതീർക്കുമെന്നാണ് എൽഡിഎഫ് സർക്കാരിന്റെ അവസാന ബഡ്‌ജറ്റിൽ പറഞ്ഞത്. എന്നാൽ, ഇതേക്കുറിച്ച് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പ്രത്യേകമായി യാതൊരു പരാമർശവും ഉണ്ടായില്ലെന്നാണ് പിണറായി വിജയൻ വിമർശിച്ചത്. സർക്കാർ ജീവനക്കാരുടെ ഡി എ കുടിശിക മുടക്കം കൂടാതെ നൽകുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.


Source link
NEWS

Back to top button