test del 3
വിഴിഞ്ഞം ഔട്ടർ റിങ് റോഡ്: സംസ്ഥാനത്തെ ഏറ്റവും ചെലവേറിയ പദ്ധതി; ചെലവ് 12,549 കോടി: പുതിയ സർക്കാരിന്റെ നിലപാട് നിർണായകം

തിരുവനന്തപുരം ∙ ഒറ്റ പദ്ധതിയെന്ന നിലയിൽ സംസ്ഥാനത്തെ ഏറ്റവും ചെലവേറിയ നിർദിഷ്ട വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ് (തിരുവനന്തപുരം ഔട്ടർ റിങ് റോഡ് – എൻഎച്ച് 866) യാഥാർഥ്യത്തിലേക്കു കടക്കുമ്പോൾ പുതുതായി അധികാരത്തിലെത്തുന്ന യുഡിഎഫ് സർക്കാരിന്റെ നിലപാട് നിർണായകമാകും. ഭൂമി ഏറ്റെടുക്കലും നിർമാണച്ചെലവും ഉൾപ്പെടെ കിലോമീറ്ററിന് ഏകദേശം 200 കോടിയോളം രൂപ ചെലവു വരുന്ന പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നതിന്റെ പകുതി തുകയും സർവീസ് റോഡ് നിർമാണച്ചെലവും സംസ്ഥാന സർക്കാരാണു വഹിക്കേണ്ടത്. ഏകദേശം 2660 കോടി രൂപ സംസ്ഥാനം ഈയിനത്തിൽ കണ്ടെത്തേണ്ടി വരും.12,549 കോടി ചെലവ് ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ഏകദേശം 12549.5 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ് അപ്രൈസൽ കമ്മിറ്റി (പിപിപിഎസി) ശുപാർശ ചെയ്തതോടെ കേന്ദ്ര മന്ത്രിസഭയുടെ അനുമതി മാത്രമേ കടമ്പയായി മുന്നിലുള്ളൂ. നേരത്തെ വിഴിഞ്ഞം– തേക്കട, തേക്കട– നാവായിക്കുളം എന്നിങ്ങനെ രണ്ടു റീച്ചുകളായി നിർമിക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി ഇപ്പോൾ 62.7 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റ പദ്ധതിയായി നിർമിക്കാനാണ് തീരുമാനം. ജിഎസ്ടി കൂടാതെ പദ്ധതിയുടെ എസ്റ്റിമേറ്റ് ചെലവ് ഏകദേശം 6857 കോടി രൂപയാണ്. നിർമാണത്തിനു മുന്നോടിയായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ഏകദേശം 1267 കോടി രൂപയാകും. ഭൂമിയേറ്റെടുക്കലിനു മാത്രം 4450 കോടി വേണ്ടി വരും. ഇതിൽ പകുതിയാണ് സംസ്ഥാനം വഹിക്കേണ്ടത്– ഏകദേശം 2225 കോടി രൂപ. സർവീസ് റോഡിന്റെ നിർമാണച്ചെലവായ ഏകദേശം 434 കോടി രൂപയും സംസ്ഥാനം വഹിക്കണം. ഇത് 5 വർഷം കൊണ്ട് ഗഡുക്കളായി നൽകിയാൽ മതിയെന്നതു മാത്രമാണ് ആശ്വാസം.പ്രധാന നിർമിതികൾ ∙ 17 തുരങ്കം – ആകെ 4.625 കിലോമീറ്റർ ∙ 50 വയഡക്ട് – ആകെ 10.53 കിലോമീറ്റർ ∙ 6 ഫ്ലൈഓവർ ∙ 2 വലിയ പാലങ്ങൾ ∙ 17 ചെറിയ പാലങ്ങൾ ∙ 144 ബോക്സ് കൾവർട്ട് ∙ 128 ക്രോസ്–റോഡ് കൾവർട്ട് ∙ 1 റെയിൽവേ മേൽപാലം ∙ 103 കിലോമീറ്റർ സർവീസ് റോഡ് ∙ 9.2 കിലോമീറ്റർ സ്ലിപ് റോഡ് ∙ പ്രധാന റോഡിലേക്കു കയറാനും ഇറങ്ങാനും 7 ഇടങ്ങളിൽ റാംപുകൾ.
Source link


