test del 3
3 സീറ്റ് നേട്ടം, വോട്ടുവിഹിതത്തിൽ തിരിച്ചടി; എ ക്ലാസിലും വോട്ടു കുറഞ്ഞു; ബിജെപിയിൽ ചർച്ചകൾക്ക് തുടക്കം

തിരുവനന്തപുരം∙ കോണ്‍ഗ്രസ് മുഖ്യമന്ത്രി നിര്‍ണയത്തിലും സിപിഎം പ്രതിപക്ഷ നേതൃസ്ഥാന നിര്‍ണയത്തിലും ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയില്‍ ബിജെപിയും വിശദമായ തിരഞ്ഞെടുപ്പ് വിശകലന ചര്‍ച്ചകളിലേക്കു കടക്കുന്നു. മേയ് 15ന് സംസ്ഥാന കോര്‍ കമ്മിറ്റിയും 16ന് ഭാരവാഹിയോഗവും വിളിച്ചിട്ടുണ്ട്. മൂന്നു സീറ്റ് ലഭിച്ചെങ്കിലും 2021നെ അപേക്ഷിച്ച് വോട്ട് വിഹിതം കാര്യമായി വര്‍ധിപ്പിക്കാന്‍ കഴിയാത്തത് ചര്‍ച്ചയാകും. 2021ല്‍ 11.3 ശതമാനം ആയിരുന്നത് ഇക്കുറി 11.42 ശതമാനമായി. 2021ല്‍ 2,35,4656 വോട്ട് കിട്ടിയപ്പോള്‍ ഇക്കുറി കിട്ടിയത് 2,46,6178 വോട്ടുകളാണ്. നേമം, ചാത്തന്നൂർ, കഴക്കൂട്ടം സീറ്റുകളിൽ വിജയിച്ചപ്പോൾ തിരുവല്ല, പാലക്കാട്, മലമ്പുഴ, ആറ്റിങ്ങല്‍, കാസര്‍കോട്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ പാര്‍ട്ടി രണ്ടാമതെത്തി. വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍ തുടങ്ങിയ എ ക്ലാസ് മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞതും ചര്‍ച്ചയാകും. അതേസമയം, വോട്ട് വിഹിതം വര്‍ധിപ്പിക്കുക എന്നതിനപ്പുറം സീറ്റുകളില്‍ വിജയം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും അതിന്റെ വിജയമാണ് മൂന്നു സീറ്റുകളെന്നും നേതൃത്വം വാദിക്കുന്നു. ഇക്കുറി മത്സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും പാര്‍ട്ടിക്കു വോട്ടു വര്‍ധിച്ചുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 98 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് ഇത്തവണ മൂന്നു സീറ്റുകളിലാണ് വിജയം കൈവരിക്കാന്‍ കഴിഞ്ഞത്. മഞ്ചേശ്വരത്ത് അറുപതിനായിരത്തിലധികവും (കെ.സുരേന്ദ്രന്-67696), നേമം (രാജീവ് ചന്ദ്രശേഖര്‍-57192), കാസര്‍കോട് (എം.എല്‍.അശ്വിനി-53698), ചാത്തന്നൂര്‍ (ബി.ബി.ഗോപകുമാര്‍-51923) എന്നിവിടങ്ങളില്‍ അൻപതിനായിരത്തിലധികവും വോട്ടു നേടാന്‍ കഴിഞ്ഞു.
Source link


