നീന്താം, ചുറ്റിക്കാണാം, സെൽഫിയെടുക്കാം, ഒന്നര ഏക്കറിലുണ്ട് കൗതുകമുണർത്തുന്ന സുന്ദരകാഴ്ച

കൊല്ലം: വെളിയത്ത് വേറിട്ട കാഴ്ചയായി മാറിയ സൂര്യകാന്തി പൂപ്പാടത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആളൊഴുകുന്നു. വെളിയം തപോവൻ ഹാപ്പിനസ് വാലിയിലാണ് കണ്ണിന് കുളിർമയും മനസിന് സന്തോഷവും പകരുന്ന സൂര്യകാന്തിപ്പൂക്കൾ നിറഞ്ഞു നിൽക്കുന്നത്.
സെൽഫിയെടുക്കുന്നവരുടെയും ഫോട്ടോ ഷൂട്ടുകാരുടെയും തിരക്കാണിവിടെ. സോഷ്യൽ മീഡിയകളിൽ തപോവനിലെ സൂര്യകാന്തിപ്പാടം നിറഞ്ഞതോടെ ദൂരെ നാടുകളിൽ നിന്നുപോലും ഇവിടേക്ക് ആളുകളെത്തുന്നുണ്ട്. തപോവൻ ഹാപ്പിനസ് വാലിയിലെ വിശാലമായ കരിമ്പിൻ തോട്ടത്തിൽ വിളവെടുപ്പ് കഴിഞ്ഞപ്പോഴാണ് ഒന്നര ഏക്കർ ഭൂമിയിൽ സൂര്യകാന്തി വിത്തുകൾ പാകിയത്. വിശാലമായ കുളത്തിന്റെ നാലുചുറ്റും പാകിയ വിത്തുകളൊന്നും പാഴായില്ല. സൂര്യകിരണങ്ങൾ കൃത്യമായി ലഭിച്ചതിനാൽ ചെടികളെല്ലാം തലയെടുപ്പോടെ വളർന്നാണ് മൊട്ടിട്ടത്. സൂര്യകാന്തിപ്രഭയുടെ വിശേഷം നാടാകെ പരന്നതോടെയാണ് ആളുകൾ ഇവിടേക്ക് വന്നുതുടങ്ങിയത്.
അവധിക്കാലം ആഘോഷിക്കാം
വെളിയം തപോവൻ ഹാപ്പിനസ് വാലിയിലെ സൂര്യകാന്തിപ്പാടം കാണാനെത്തുന്നവർക്ക് ഒരു പകൽ മുഴുവൻ ആസ്വദിക്കാനുള്ള വിശേഷങ്ങളുണ്ട്. ആറേക്കർ ഭൂമിയിൽ വിവിധ ഇനം പ്ളാവുകൾ നിറയെ ചക്കയുമായി തണൽ വിരിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള പാർക്കുകൾ സജീവമാണ്. കുതിരയും വിവിധ ഇനം പക്ഷികളും ശില്പങ്ങളും കേവും അപൂർവ്വ സസ്യങ്ങളുമടക്കം ഓരോന്നും കൗതുക വിശേഷങ്ങളാണ്. വിശാലമായ സ്വിമ്മിംഗ് പൂളിൽ നീന്തിരസിക്കാം. മതിയായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇവ സജ്ജമാക്കിയിട്ടുള്ളത്. ലഘു ഭക്ഷണശാലയും റെഡി. തപോവനിൽ തയ്യാറാക്കുന്ന ശർക്കരയും മറ്റ് നാടൻ വിഭവങ്ങളുമൊക്കെയുള്ള വില്പന സ്റ്റാളുമുണ്ട്. ഏറെ പ്രത്യേകതയുള്ളതാണ് ഇവിടത്തെ ബുദ്ധ വിഗ്രഹം. കോൺഫറൻസ് ഹാളും വിശ്രമിക്കാനുള്ള ഇടങ്ങളുമൊക്കെയായി തപോവൻ വേറിട്ട ടൂറിസം കേന്ദ്രമായപ്പോഴാണ് ഇക്കുറി ചന്തംകൂട്ടി സൂര്യകാന്തിപ്പൂക്കളും പ്രഭ ചൊരിഞ്ഞത്.
സൂര്യകാന്തിപ്പൂക്കൾ കാണാൻ ഒട്ടേറെ ആളുകൾ ദിവസവുമെത്തുന്നുണ്ട്. മനസ് നിറഞ്ഞാണ് മടക്കം. പ്രകൃതിയുമായി ചേരുന്ന വേറിട്ട ടൂറിസം കേന്ദ്രമാണ് തപോവൻ
അഡ്വ.വെളിയം രാജീവ്, തപോവൻ ഹാപ്പിനസ് വാലി ഉടമ
Source link


