test del 2
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മരിച്ചതായി റിപ്പോർട്ട്; മരണകാരണം അവ്യക്തം

ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (JeM) തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്താനിൽ മരിച്ചതായി വിവരം. സംഘടനയുടെ ടെലിഗ്രാം ചാനലിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്. ബഹാവൽപൂരിലെ ജാമിയ ഉസ്മാനൊ അലിയിൽ രാത്രി 11 മണിക്ക് ഖബറടക്കം നടക്കുമെന്നാണ് ടെലിഗ്രാമിലെ അറിയിപ്പിൽ പറയുന്നത്.എന്നാൽ, താഹിർ എങ്ങനെയാണ് മരിച്ചതെന്നത് സംബന്ധിച്ച് വ്യക്ത വന്നിട്ടില്ല. അസുഖത്തെക്കുറിച്ചോ മറ്റ് പ്രത്യേക സംഭവങ്ങളെക്കുറിച്ചോ സൂചനകളില്ലാത്തതിനാൽ മരണകാരണം അവ്യക്തമായി തുടരുകയാണ്. ഇതേക്കുറിച്ച് വിശദീകരണങ്ങളും വന്നിട്ടില്ല. മസൂദ് അസ്ഹറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളായ താഹിർ അൻവർ ദീർഘകാലമായി ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016-ലെ പത്താൻകോട്ട് വ്യോമതാവളം ആക്രമണം, 19 സൈനികർ കൊല്ലപ്പെട്ട ഉറി ആക്രമണം, 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച 2019-ലെ പുൽവാമ ബോംബാക്രമണം തുടങ്ങി ഇന്ത്യയിലെ പ്രധാന ഭീകരാക്രമണങ്ങളിലെല്ലാം പങ്കുള്ള ഭീകരസംഘടനയാണ് ജെയ്ഷെ മുഹമ്മദ്. ബഹാവൽപുരിലെ ആസ്ഥാനം ഉൾപ്പെടെ പാകിസ്താനിലെ ജെയ്ഷെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ ഇതിനുമുമ്പ് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.ഇതിൽ മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുതിർന്ന ജെഇഎം കമാൻഡർ മസൂദ് ഇല്ല്യാസ് കശ്മീരി ഇതു പരോക്ഷമായി സമ്മതിച്ചിരുന്നു. പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ അസ്ഹറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായാണ് അദ്ദേഹം അന്ന് വെളിപ്പെടുത്തിയത്.
Source link


