ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് പ്രത്യേക അന്വേഷണസംഘം. കേസില്‍ തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് എസ്ഐടിയുടെ നീക്കം. 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിനെക്കുറിച്ചുള്ള വിവരങ്ങളാണ് എസ്ഐടി ചോദിച്ചറിഞ്ഞത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറോളം നീണ്ടു.
2025ല്‍ നടന്ന സ്വര്‍ണപ്പാളി കൈമാറ്റത്തില്‍ ഗൂഢാലോചനയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് എസ്ഐടി നീക്കം. ഒമ്പതുപേര്‍ക്ക് കൈമാറ്റത്തില്‍ പങ്കുണ്ടെന്നും ചട്ടങ്ങള്‍ മറികടന്ന് 2025ല്‍ പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
2019ലെ സ്വര്‍ണക്കൊള്ള മറയ്ക്കാന്‍ 2025ല്‍ ദ്വാരപാലകപാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നായിരുന്നു ശബരിമല സ്വര്‍ണക്കൊള്ള കേസ് പരിഗണിക്കവേ ഹൈക്കോടതി നിരീക്ഷിച്ചത്. ഒടുവില്‍ വിപുലമായ അന്വേഷണത്തിനൊടുവില്‍ 2025ലെ സ്വര്‍ണപ്പാളി കൈമാറ്റത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുന്‍ ഭരണസമിതിക്ക് വീഴ്ചകള്‍ സംഭവിച്ചതായും എസ്ഐടി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
2025 ആയപ്പോള്‍ സ്വര്‍ണത്തിന്റെ നിറം മങ്ങിയിട്ടും ദേവസ്വം ബോര്‍ഡ് അന്വേഷണത്തിന് തയ്യാറായില്ലെന്നും വാറന്റിയുണ്ടെന്ന പേരില്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് പാളികള്‍ കൈമാറിയെന്നും എസ്ഐടി നല്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Source link
NEWS


