NEWS
തോടുകൾ നികത്തി; വീടുകളിൽ വെള്ളക്കെട്ട്; ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നാട്ടുകാർ; ഗതാഗതം സ്തംഭിച്ചു

ആലപ്പുഴ∙ ആലപ്പുഴ ബൈപാസിനു സമീപത്തെ വീടുകൾ ദിവസങ്ങളായി വെള്ളക്കെട്ടിലായിട്ടും പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ ബൈപാസ് പൂർണമായും ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് 6 കിലോമീറ്ററോളം ഭാഗത്തു ഗതാഗതം സ്തംഭിച്ചു. എ.ഡി. തോമസ് എംഎൽഎ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിക്കുകയാണ്. റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. തോടുകൾ മൂടി ഓടയും സർവീസ് റോഡും നിർമിച്ച ദേശീയപാത അതോറിറ്റിയുടെ നടപടി മൂലം ബൈപാസിനു സമീപത്തെ മുന്നൂറിലേറെ വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. മഴക്കാലത്ത് വെള്ളം ഒഴുകി മുതലപ്പൊഴിയിൽ എത്താൻ ഉണ്ടായിരുന്ന തോടുകളാണ് ബൈപാസ് നിർമാണത്തിനു വേണ്ടി നികത്തിയത്. മൂന്നു വർഷം മുൻപ് ചെയ്ത ഈ നടപടികൾ പാടില്ലെന്നു പറയാൻ അന്ന് ആരും തയാറായില്ല. അതോടൊപ്പം സായ് ഭാഗത്ത് സ്വകാര്യ വ്യക്തികൾ തോട് മൂടിയതു പോലുള്ള നടപടികളും പ്രശ്നമായി. വെള്ളക്കെട്ടുണ്ടാകുമ്പോൾ അഗ്നിരക്ഷാസേന എത്തുമെങ്കിലും നികത്തിയ തോടുകൾ പുനഃസ്ഥാപിക്കാനാണ് ഇവർ പറഞ്ഞത്. കാലവർഷം ശക്തമായിത്തുടങ്ങിയതോടെ വീടുകളിൽ വീണ്ടും വെള്ളം കയറിയതോടെയാണ് പ്രദേശവാസികൾ പ്രതിഷേധത്തിന് ഒരുങ്ങിയത്. കാന നിർമിച്ച് വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവാദപ്പെട്ടവർ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും മഴ തുടങ്ങിയതിനു ശേഷം വാടകവീട്ടിലേക്ക് മാറേണ്ടി വന്ന അവസ്ഥയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
Source link


