NEWS

ലഹരി ഇല്ലാതാക്കാൻ ‘ഓപ്പറേഷൻ തുഫാൻ’; പൊലീസ് സ്റ്റേഷനുകൾ ജനസേവ കേന്ദ്രങ്ങളാക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പന ഇല്ലാതാക്കാനായി ‘ഓപ്പറേഷൻ തുഫാൻ, നാർക്കോ ഹണ്ട്’ എന്ന പേരിൽ ഓപ്പറേഷൻ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനുകൾ ജനസേവാ കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികൾ ആരംഭിക്കും. വർഷങ്ങളായി സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വവാഹനങ്ങൾ പൊലീസ് ആക്‌ട് പ്രകാരം മാറ്റും. കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകൾക്കും ഒരു പുതിയ മുഖം ഉണ്ടാകും. പ്രവർത്തനങ്ങളിലും കാര്യക്ഷമമായ മാറ്റങ്ങളുണ്ടാകും. പൊലീസ് സ്റ്റേഷനുകൾ ജനസേവാ കേന്ദ്രങ്ങളാക്കി മാറ്റും.

സംസ്ഥാനത്ത് വളരെ വലിയ തോതിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട്. പ്രത്യേകിച്ച് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയാണ് ഇത്തരം സംഘങ്ങൾ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത്. ഇതിനെതിരെ ‘ഓപ്പറേഷൻ തുഫാൻ, നാർക്കോ ഹണ്ട്’ , എന്ന പേരിൽ ഓപ്പറേഷൻ ആരംഭിക്കുകയാണ്. കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കാനാണ് ഈ ഓപ്പറേഷൻ. ജനങ്ങളുടെ ശ്രദ്ധയിൽവരുന്ന ഏതൊരു സംഭവവും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കാം. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനാണ് മുൻതൂക്കം നൽകിയിട്ടുള്ളത്. നമ്മുടെ ഭാവി തലമുറയ്‌ക്ക് വേണ്ടിയുള്ള വലിയൊരു ഓപ്പറേഷനാണിത്. ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്ന ദിവസം മുതൽ ഇത് ആരംഭിക്കും. കേരളത്തിലെ ഡിപിജി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായും ബന്ധപ്പെടും. സിന്തറ്റിക് ഡ്രഗ്‌സ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവ കേരളത്തിലേക്ക് വരുന്ന സംസ്ഥാനങ്ങളുമായും ബന്ധപ്പെടും. പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഒരു വിട്ടുവീഴ്‌ചയുമുണ്ടാകില്ല.

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങളിൽ കർശന നടപടിയെടുക്കും. ജനമൈത്രി പൊലീസ് ശക്തിപ്പെടുത്താനും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് പ്രാധാന്യം കൊടുക്കാനും യോഗത്തിൽ തീരുമാനിച്ചു. കേരളത്തിൽ വർദ്ധഇച്ചുവരുന്ന റോഡപകടങ്ങൾ കുറയ്‌ക്കാനുള്ള നടപടികളും സ്വീകരിക്കും. സൈബർ ക്രൈമുകൾ ഇല്ലാതാക്കാൻ ടെക്‌നോളജി കൂടുതൽ ശക്തിപ്പെടുത്തും’ – രമേശ് ചെന്നിത്തല പറഞ്ഞു.


Source link
NEWS

Back to top button