NEWS

ഏരിയാ കമ്മിറ്റികളിലും വിമർശനം: തോൽവിയുടെ ഉത്തരവാദി പിണറായി വിജയൻ

തിരുവനന്തപുരം: സി.പി.എം ഏരിയാ കമ്മിറ്റി യോഗങ്ങളിൽ പിണറായി വിജയനും സി.പി.എം സംസ്ഥാന നേതൃത്വത്തിനും രൂക്ഷ വിമർശനം. പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായിക്കാണെന്ന് പാറശാല ഏരിയാ കമ്മിറ്റി യോഗത്തിൽ വിമർശനയുയർന്നു. കഴിഞ്ഞ സർക്കാരിന്റെ കാലം രാജഭരണ കാലം പോലെയായിരുന്നുവെന്നും മന്ത്രിമാരുടെ ഓഫീസുകൾ ജനങ്ങൾക്ക് അന്യമായിരുന്നുവെന്നുമാണ് വഞ്ചിയൂർ ഏരിയാ കമ്മിറ്റി യോഗത്തിലെ വിമർശനം.

പാർട്ടി കോട്ടയായ ധർമ്മടത്ത് ആറ് റൗണ്ടിൽ പിണറായി പിന്നിലായിരുന്നുവെന്നത് ജനങ്ങളുടെ പ്രതികരണം വ്യക്തമാക്കുന്നതാണെന്ന് പാറശാല ഏരിയാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. പാർട്ടി ചട്ടക്കൂടിനുള്ളിൽ ചർച്ചകളും വിമർശനങ്ങളും ഇല്ലാതായി. പിണറായി പറയുന്നത് അനുസരിക്കുന്ന തൊഴിലാളികളായി പാർട്ടി പ്രവർത്തകർ മാറി. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ മാറി നിൽക്കണം. സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പാർട്ടി നേതൃത്വം പൂർണമായും പരാജയപ്പെട്ടു.സി.പി.എം സമ്മേളന കാലത്ത് വിവാദത്തിനിടയാക്കിയ കാരണഭൂതൻ ഗാനത്തിനൊപ്പമുള്ള മെഗാ തിരുവാതിര അവതരിപ്പിച്ചത് പാറശാല ഏരിയ കമ്മിറ്റിയായിരുന്നു.

പിണറായി സർക്കാരിൻ്റേ എതിർശബ്ദങ്ങളില്ലാത്ത കാലമെന്നായിരുന്നു വഞ്ചിയൂർ ഏരിയാ കമ്മിറ്റിയിലെ വിമർശനം. .മുന്നണിയെ നയിക്കേണ്ട കൺവീനർ പോലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. മന്ത്രി ഓഫീസുകളിലെ പെരുമാറ്റം ധാർഷ്ട്യം നിറഞ്ഞതായിരുന്നു. ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും മന്ത്രി ഓഫീസുകളിൽ പ്രവേശനമില്ലായിരുന്നു. പാർട്ടി പ്രവർത്തകരേക്കാൾ മുൻഗണന മറ്റ് പലർക്കും ലഭിച്ചു. പാർട്ടിക്ക് കരുത്തായി നിൽക്കേണ്ട വർഗ ബഹുജന സംഘടനകളുടെ പ്രവർത്തനം നിശ്ചലമാണ്. എന്നാൽ, പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്ന് താൻ പറഞ്ഞതായുള്ള മാദ്ധ്യമ വാർത്ത സി.പി.എം പാറശാല ഏരിയ സെക്രട്ടറി എസ്. അജയകുമാർ നിഷേധിച്ചു. .


Source link
NEWS

Back to top button