test del 3

അന്ന് മകനോട് പറയാതെ പാർട്ടി റജിസ്റ്റര്‍ ചെയ്തു, വിജയ് മിണ്ടാതെയായി; ആ വഴക്ക് തീർത്തത് ശോഭ; അറിയാതെ പോകരുത് ചന്ദ്രശേഖറിന്റെ നിശ്ചയദാർഢ്യം


മുഖ്യമന്ത്രി പദം ഏറ്റെടുത്തുകൊണ്ട് വിജയ് നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തിനിടയില്‍ അദ്ദേഹം പറഞ്ഞ ചില വാചകങ്ങള്‍ യഥാർഥത്തില്‍ ജനമനസാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. അതുവരെ ആളുകള്‍ ധരിച്ചു വച്ചിരുന്നത് ഹിറ്റ് മേക്കര്‍ എസ്.എ. ചന്ദ്രശേഖറിന്റെ മകന്‍ വിജയ് വായില്‍ വെളളിക്കരണ്ടിയുമായി ജനിച്ച ഒരാളെന്നായിരുന്നു. ഇനി വിജയ്‌യുടെ വാക്കുകളിലേക്ക്…ഇന്ന് സഹസംവിധായകര്‍ക്ക് ലക്ഷങ്ങളാണ് പ്രതിഫലം. അന്ന് വര്‍ഷങ്ങളോളം നയാപൈസ പ്രതിഫലമുണ്ടാകില്ല. അപ്രന്റീസായി നിന്ന് സിനിമ പഠിക്കാമെന്ന് മാത്രം. പിന്നീട് ഫസ്റ്റ് അസിസ്റ്റന്റായി സ്ഥാനക്കയറ്റം ലഭിച്ചാലും പേരിന് ഒരു തുക ലഭിക്കുമെന്നല്ലാതെ മോഹിപ്പിക്കുന്ന വേതനമൊന്നുമുണ്ടാവില്ല. ഈ ദുര്‍ഘട ഘട്ടത്തെക്കുറിച്ചാവാം വിജയ് സൂചിപ്പിച്ചത്. എന്തായാലും ജീവിതത്തിന്റെ എല്ലാ വിഷമഘട്ടങ്ങളിലൂടെയും കടന്നു പോയ ശേഷമാണ് 52 -ാം വയസ്സില്‍ സ്വപ്നതുല്യമായ ഒരു പദവിയിലേക്ക് വിജയ് എത്തിപ്പെട്ടിരിക്കുന്നത്. ഒരു സിനിമാക്കഥയേക്കാള്‍ ടേണുകളും ട്വിസ്റ്റുകളും നിറഞ്ഞ ജീവിതം. ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാല്‍ നൊമ്പരപ്പെടുത്തുന്ന അനുഭവ വഴികള്‍..അരനൂറ്റാണ്ട് മുന്‍പ് സിനിമയില്‍ സഹസംവിധായകനായിരുന്ന സേനാപതി ആല്‍ബര്‍ട്ട് ചന്ദ്രശേഖര്‍ക്ക് ചെന്നൈയില്‍ താമസിക്കാനായി ഒരു വീട് വേണം. ഏറെ പരിശ്രമങ്ങള്‍ക്ക് ശേഷം കുറഞ്ഞ വാടകയ്ക്ക് ഒരു വീട് സംഘടിപ്പിച്ചു. ആ വീട്ടുടമയുടെ മകള്‍ ശോഭ തന്റെ ജീവിതത്തിന്റെ ശോഭയായി തീരുമെന്ന് ആ ഘട്ടത്തില്‍ ചന്ദ്രശേഖറോ പെണ്‍കുട്ടിയോ വിദൂരസ്വപ്നങ്ങളില്‍ പോലും വിചാരിച്ചിരുന്നില്ല. എന്നാല്‍ അടക്കവും ഒതുക്കവും നല്ല പെരുമാറ്റ മര്യാദയുമുളള ശാലീനസുന്ദരിയായ ശോഭയെ ശേഖര്‍ക്ക് നന്നായി ബോധിച്ചു. മറ്റ് ചെറുപ്പക്കാരില്‍ നിന്ന് വ്യത്യസ്തമായി ജോലി തന്നെ ജീവിതമായി കാണുന്നു ദുസ്വഭാവങ്ങളൊന്നുമില്ലാത്ത ശാന്തശീലനായ ശേഖറിനെ ശോഭയ്ക്കും ഇഷ്ടമായി. സ്വാഭാവികമായും അതൊരു പ്രണയത്തിന്റെ തലത്തിലേക്ക് വളര്‍ന്നു. നന്നായി പാടുമായിരുന്നു ശോഭ. അക്കാലത്ത് അവര്‍ ലളിതഗാന ട്രൂപ്പുകളില്‍ പാടിയിരുന്നു. എത്ര തിരക്കിനിടയിലും ശേഖര്‍ അത് കേള്‍ക്കാനായി പോകും. പിന്നെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയും. തെറ്റുകളുണ്ടെങ്കില്‍ ചുണ്ടിക്കാട്ടും.


Source link

Back to top button