യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയിൽ

തൃശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കൊല്ലം മുളങ്കാടകം സ്വദേശി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ. ബംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു ദീപക്. ഷെൽട്ടർ ഹോമിൽ ജോലിക്കെത്തിയ സുനിതയ്ക്കെതിരെയുള്ള ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് ദീപക് മർദ്ദിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തൃശൂരിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് സുനിത മരിച്ചത്. മേയ് മൂന്നിനാണ് ഇവർക്ക് മർദ്ദനമേറ്റത്. സുനിതയുടെ തല പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടിയെന്നുമാണ് ദൃക്‌സാക്ഷിയുടെ മൊഴി.കന്യാകുമാരിയിൽ നിന്നു പിടികൂടിയ പ്രതിയെ ഏറ്റുവാങ്ങാനുള്ള ബംഗളൂരു പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി. സുനിതയെ മർദ്ദിക്കുന്നത് കണ്ട് ഷെൽറ്റർ ഹോമിലെ മറ്റ് രണ്ട് യുവതികൾ നൽകിയ പരാതിപ്രകാരമെത്തിയ രണ്ട് കർണാടക പൊലീസുകാരെ ദീപക് പൂട്ടിയിട്ടിരുന്നു. കൊലപാതകക്കുറ്റം, ചികിത്സ വൈകിപ്പിക്കൽ, പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തേക്കും.തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സുനിതയുടെ മൃതദേഹം ഇന്നലെ ഭർത്താവ് സിന്റോയും കുടുംബാംഗങ്ങളും ഏറ്റുവാങ്ങി. തുടർന്ന് വൈകിട്ടോടെ പത്താംകല്ലിലെ കുടുംബവീട്ടിൽ സംസ്‌കരിച്ചു.
Source link


