നാല് വീടുകളിലെ വീട്ടുജോലിക്കാരി ഇനി എംഎൽഎ; ബിജെപി തരംഗത്തിൽ വിജയം

പശ്ചിമ ബംഗാളിൽ മമത സർക്കാരിനെ തകർത്തെറിഞ്ഞ് അധികാരം പിടിച്ചിരിക്കുകയാണ് ബിജെപി. ഇതിനിടെ ബംഗാളിലെ ഒരു സ്ത്രീയുടെ വിജയം കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്. വെറും 2500 രൂപ മാത്രം മാസവരുമാനമുള്ള കലിത മാജ്ഹി എന്ന വീട്ടുജോലിക്കാരി തിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎയാവുകയാണ്. അസുഗ്രാം മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായാണ് കലിത വിജയിച്ചത്. 1,07,69 വോട്ടുകൾ നേടി 12,535 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കലിതയുടെ വിജയം.
ഗുസ്കാര മുനിസിപ്പാലിറ്റിയിലാണ് കലിത താമസിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് നാല് വീടുകളിലാണ് കലിത വീട്ടുജോലി ചെയ്തത്. 2021ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ അഭേദാനന്ദ താന്ധറിനോട് 11,815 വോട്ടുകൾക്ക് തോറ്റു. കലിതയുടെ പ്രാദേശിക ബന്ധം കണക്കിലെടുത്താണ് വീണ്ടും മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്.
15 വർഷത്തെ ഭരണത്തിനുശേഷം അതിദയനീയമായ പരാജയമാണ് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയത്. നാലാം തവണയും അധികാരത്തിൽ തുടരാമെന്ന തൃണമൂലിന്റെയും മമതാ ബാനർജിയുടെയും കണക്കുകൂട്ടലുകൾ പിഴച്ചു.
ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റി മുഖ്യമന്ത്രി മമതാ ബാനർജി ബിജെപിക്ക് മുന്നിൽ കൂപ്പുകുത്തി വീഴുകയായിരുന്നു. ഹിന്ദു വോട്ടുകളുടെ ധ്രുവീകരണവും മുസ്ളിം വോട്ടുകൾ ഭിന്നിച്ചതും വോട്ടിംഗ് ശതമാനം കൂടിയതും തൃണമൂലിന് തിരിച്ചടിയായി. 200ലധികം സീറ്റുമായി ആധികാരിക വിജയം നേടിയാണ് ബി.ജെ.പി ബംഗാളിൽ അധികാരത്തിലേറുന്നത്. തൃണമൂൽ സർക്കാർ 81 സീറ്റിലൊതുങ്ങി.
Source link


