വോട്ടെണ്ണൽ ധൃതിയിൽ വേണ്ട, കൃത്യത അനിവാര്യം ; വീഴ്ച സംഭവിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ. വോട്ടെണ്ണൽ സമയം നാല് മണിയോ അഞ്ച് മണിയോ ആയാലും പ്രശ്നമില്ല.
ധൃതി പിടിക്കാതെ കാര്യങ്ങൾ എല്ലാം കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം അടുത്ത ഘട്ടത്തിലേക്ക് പോയാൽ മതി എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രധാന നിർദേശം. ഇതോടെ സംസ്ഥാനത്ത് വോട്ടെണ്ണൽ നീളാൻ സാധ്യതയേറുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശ പ്രകാരം പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് എട്ട് മണിക്ക് ആരംഭിക്കും. തുടർന്ന് അരമണിക്കൂറിന് ശേഷം ഇ.വി.എം നടപടികളും ആരംഭിക്കും. വോട്ടെണ്ണൽ സമയത്ത് വീഴ്ച സംഭവിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പാർട്ടി പ്രതിനികളും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സാന്നിദ്ധ്യത്തിൽ വിഡിയോഗ്രഫി ഉപയോഗപ്പെടുത്തിയാകും സ്‌ട്രോംഗ് റൂമുകൾ തുറക്കുന്നത്. ഏകദേശം രാവിലെ ഏഴ് മണിയോടെ ഈ നടപടികൾ ആരംഭിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് മാദ്ധ്യമങ്ങൾക്ക് അനുവദിച്ച പാസ് ഉപയോഗിച്ച് നിശ്ചിത സ്ഥലം വരെ പ്രവേശനം ലഭിക്കും. വോട്ടെണ്ണൽ സംബന്ധിച്ചുള്ള പരാതികൾ നിരീക്ഷകർക്ക് നേരിട്ട് കൈമാറാം. അല്ലാത്തപക്ഷം 1950 എന്ന തിരഞ്ഞെടുപ്പ് കമീഷന്റെ കാൾ സെന്ററിൽ വിളിച്ചും പരാതിപ്പെടാമെന്നും തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
Source link


