LATEST NEWS
അടുക്കാനാകാതെ രണ്ടര മണിക്കൂർ; തീപ്പൊരി കനത്തചൂടു മൂലം? സൂചന പരുക്കേറ്റയാളുടെ മൊഴിയിൽ

തൃശൂർ ∙ ഇന്നലെ ഉച്ച കഴിഞ്ഞ് 3.20ന് ആയിരുന്നു നാടിനെ നടുക്കിയ പൊട്ടിത്തെറികളുടെ പരമ്പര. മുണ്ടത്തിക്കോട് കുട്ടംകുളം പാടത്തിനു നടുവിൽ തുരുത്തിനു സമാനമായ അഞ്ചേക്കർ പറമ്പിലായി 8 പുരകളിലായിട്ടായിരുന്നു വെടിക്കെട്ടു നിർമാണം. തൃശൂർ പൂരത്തിന്റ സാംപിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടി കുഴിമിന്നൽ, ഗുണ്ട്, ഡൈന, പലതരം അമിട്ടുകൾ, മാലപ്പടക്കം തുടങ്ങിയവ നിർമിച്ചു പല പുരകളിലായി സൂക്ഷിച്ചിരുന്നു.എന്നാൽ, വെടിക്കെട്ടുപുര സ്ഥിതി ചെയ്യുന്ന പറമ്പിന്റെ പരിസരത്തേക്ക് അടുക്കാൻ കഴിയാത്തവിധം കുഴിമിന്നലും ഡൈനയും രണ്ടര മണിക്കൂറോളം തുടർച്ചയായി പൊട്ടി. പാടത്തുകൂടി ഫയർ എൻജിനുകളെത്തിച്ചു ഘട്ടംഘട്ടമായി വെള്ളം ചീറ്റിച്ച് അപകടസാധ്യത കുറച്ചശേഷം 6 മണിയോടെയാണ് രക്ഷാപ്രവർത്തകർക്ക് ഉള്ളിൽ കടക്കാൻ കഴിഞ്ഞത്. ആറരയോടെ തീ നിയന്ത്രണവിധേയമാക്കി.3 മണിക്കു ശേഷം തിരി ഒന്നിച്ചു വാരിക്കെട്ടുന്നതിനിടെ പെട്ടെന്നു തീപ്പൊരിയുണ്ടായി ആളിക്കത്തി. വാരിക്കെട്ടുന്നയാൾ ഉടൻ തിരി നിലത്തിട്ട് ഓടിയെങ്കിലും നിമിഷനേരത്തിനകം വെടിക്കെട്ടുപുരയിലേക്കു തീയാളി. നിലത്തു ചമ്രംപടിഞ്ഞിരുന്നു വെടിക്കോപ്പുകളിൽ കരിമരുന്നു നിറയ്ക്കുകയായിരുന്ന തൊഴിലാളികൾക്ക് എഴുന്നേറ്റോടാൻ സാവകാശം ലഭിച്ചില്ല. ഒന്നാമത്തെ വെടിക്കെട്ടുപുര പൊട്ടിത്തെറിച്ചയുടൻ അടുത്തടുത്ത പുരകളിലും സ്ഫോടനങ്ങളുണ്ടായി. നിലത്തിരുന്നവരൊഴികെ മറ്റുള്ളവർ ഓടുന്നതിനിടെ സ്ഫോടനത്തിന്റെ ആഘാതത്തിൽ പല ഭാഗങ്ങളിലേക്കു തെറിച്ചു.
Source link


