എംഎം മണിക്ക് മത്സരിക്കാൻ ഇത്തവണ സീറ്റില്ല, പാലക്കാട്ട് നറുക്ക് പിഷാരടിക്ക്

ഇടുക്കി: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി ഇത്തവണ മത്സരിനില്ല. മണി വീണ്ടും ജനവിധി തേടേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. പകരം കെ കെ ജയചന്ദ്രനെയാണ് ഉടുമ്പൻ ചോലയിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്.
ഉടുമ്പൻചോല മണ്ഡലത്തിലേക്ക് എംഎം മണിയുടെ പേര് മാത്രമാണ് ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് ശുപാർശ ചെയ്തത്. എന്നാൽ ഈ പട്ടിക തിരുത്തിയ സംസ്ഥാന നേതൃത്വം ജയചന്ദ്രനെ മത്സരിപ്പിക്കാനാണ് നിർദ്ദേശിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഔദ്യോഗികമായി അംഗീകരിക്കും.
മണ്ഡലത്തിൽ മൂന്നാം തവണയും മണിയെ തന്നെ കളത്തിലിറക്കി വിജയം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ജില്ലാ നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിലുൾപ്പെടെ പാർട്ടി നേരിട്ട തോൽവിയുടെ ക്ഷീണം മാറ്റാൻ മണിയുടെ ജനസ്വാധീനം സഹായിക്കുമെന്നാണ് വിലയിരുത്തിയിരുന്നു. മണിയുടെ സാന്നിധ്യം തൊട്ടടുത്ത മണ്ഡലങ്ങളിലും ഗുണകരമാകുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനും പാർട്ടിയുടെ മറ്റ് മാനദണ്ഡങ്ങൾക്കനുസരിച്ചുമാണ് സംസ്ഥാന നേതൃത്വം മാറ്റം വരുത്തിയതെന്നുമാണ് സൂചന. കെ കെ ജയചന്ദ്രൻ എത്തുന്നതോടെ ഉടുമ്പൻ ചോലയിലെ തിരഞ്ഞെടുപ്പ് ചിത്രം മാറും. മണിയുടെ പിന്മാറ്റം മണ്ഡലത്തിലെ വോട്ടിംഗിനെ എങ്ങനെ ബാധിക്കുമെന്ന ചർച്ചയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലും അപ്രതീക്ഷിത മാറ്റങ്ങളുണ്ടായിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് പുറത്തായതോടെ പകരം നടൻ രമേശ് പിഷാരടിയെ മത്സരിപ്പിക്കാൻ ധാരണയായി. കെ മുരളീധരന്റെ പേര് മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും അന്തിമഘട്ടത്തിൽ പിഷാരടിക്ക് നറുക്ക് വീഴുകയായിരുന്നു.
50 മണ്ഡലങ്ങളിലേക്കുള്ള പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വം സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. ഇതിൽ 40 സീറ്റുകളിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകകണ്ഠമായ തീരുമാനമായിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്രതീക്ഷിത പുറത്തുപോകൽ പാലക്കാട്ട് വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. പിഷാരടിയുടെ ജനപ്രീതി വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
Source link



