‘പ്രായപൂർത്തിയാകാത്ത ഇരയുടെ പേര് പറഞ്ഞിട്ടില്ല’; തനിക്കെതിരെ പോക്സോ കേസ് എടുക്കാൻ കഴിയില്ലെന്ന് ആർ ശ്രീലേഖ

തിരുവനന്തപുരം: തനിക്കെതിരെ പോക്സോ കേസെടുക്കാൻ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുൻ ഡിജിപിയും കോർപറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ. പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് കേസെടുക്കാൻ നിർദേശം വന്ന സാഹചര്യത്തിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം. തിരുവനന്തപുരം സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ.ജയചന്ദ്രൻ നൽകിയ പരാതിയിലാണ് കോടതിയുടെ നിർദ്ദേശം. താൻ വീഡിയോയിൽ പ്രായപൂർത്തിയാകാത്ത ഒരു ഇരയുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും ശ്രീലേഖ വ്യക്തമാക്കി,
‘2021ൽ ഞാൻ യൂട്യൂബ് ചാനലിൽ ചെയ്ത വീഡിയോക്കെതിരെയാണ് കേസ്. വീഡിയോയിൽ പീഡനത്തിനിരയായി മരണപ്പെട്ട ഒരു പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് കേസ്. കിളിരൂരിലെ കേസെന്നാണ് അറിയാൻ സാധിച്ചത്. ആ കേസ് ഞാൻ നേതൃത്വം നൽകി സംഘമാണ് അന്വേഷിച്ചത്. അതിലെ എല്ലാ പ്രതികളെയും ശിക്ഷിക്കുകയും ചെയ്തു. കേരള പൊലീസ് അന്വേഷിച്ച് പിന്നീട് ആ കേസ് സിബിഐയ്ക്ക് കൈമാറിയിരുന്നു. എഫ്ഐആറിൽ കുട്ടി മൈനറാണെന്നാണ് പരാമർശിച്ചിരുന്നത്. എന്നാൽ അന്വേഷണത്തിൽ ആ കുട്ടി പ്രായപൂർത്തിയായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2003ൽ ആ കുട്ടി മരിക്കുമ്പോൾ പ്രായം ഏകദേശം 20 ആയിരുന്നു. ആ കാര്യമുള്ളതുകൊണ്ട് പോക്സോ കേസ് നിലനിൽക്കില്ല. അത് പൊലീസ് അന്വേഷിച്ചാൽ മനസിലാകും.
ഞാൻ രാഷ്ട്രീയത്തിൽ കയറിയതുമുതൽ എനിക്കെതിരെ ഇത്തരത്തിലുള്ള വിമർശനങ്ങൾ വരുന്നുണ്ട്. എന്നെ വ്യക്തഹത്യ ചെയ്യാൻ വേണ്ടിയാണിത്. ഒരു അമ്മയും ഭാര്യയും പൊലീസ് ഉദ്യോഗസ്ഥയുമായിരുന്ന ഞാൻ ഒരിക്കലും അറിഞ്ഞുകൊണ്ട് പീഡനത്തിനിരയായ പെൺകുട്ടിക്കോ അവരുടെ കുടുംബത്തിനോ ഇതുവരെ ദോഷം ചെയ്തിട്ടില്ല. ഇനിയും അങ്ങനെ തന്നെയായിരിക്കും. കിളിരൂർ കേസുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇപ്പോഴും വിക്കിപീഡിയ ഉൾപ്പെടെ പല മാദ്ധ്യമങ്ങളിലുമുണ്ട്. ആ കുട്ടി മരിച്ച് വർഷങ്ങൾ കഴിഞ്ഞു. ഇത്തരം സംഭവങ്ങളിൽ അങ്ങനെയുള്ളവർക്ക് ആദരസൂചകമായി മെഴുകുതിരി വരെ കൊളുത്തുന്ന കാലത്ത് ആ പേരുകൾ പുറത്തുവന്നതിൽ പ്രത്യേകിച്ച് ഒന്നും തോന്നേണ്ടതില്ല. ഇതിനുപിന്നിലെ ലക്ഷ്യം എല്ലാവർക്കം ഊഹിക്കാവുന്നതേയുള്ളൂ. ആ കുട്ടിയുടെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ ഒരു പരാതിയുമുള്ളതായി കാണുന്നില്ല. വെറുതെ പേടിപ്പിക്കാൻ വേണ്ടിയാണ് പോക്സോ കേസെന്നുപറഞ്ഞ് രജിസ്റ്റർ ചെയ്തിരിക്കുന്നത്’- ശ്രീലേഖ പറഞ്ഞു.
Source link



