test del 2
‘ഇറാനെ സഹായിക്കുന്നില്ല’, വാർത്ത തള്ളി ചൈന; തീരുവ കൂട്ടിയാൽ തിരിച്ചടിക്കുമെന്ന് മറുപടി

ബീജിങ്: ഇറാൻ ഭരണകൂടത്തിന് സൈനിക സഹായം നൽകുന്നുവെന്ന പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ചൈന. ചൈനീസ് നിർമിത സാറ്റലൈറ്റുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും ശത്രുനീക്കങ്ങൾ തിരിച്ചറിയാൻ ഇറാനെ സഹായിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഇതിന്റെ പേരിൽ തീരുവ വർധിപ്പിക്കാനാണ് യുഎസിന്റെ തീരുമാനമെങ്കിൽ അതിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകും എന്നും ചൈന വ്യക്തമാക്കി.അമേരിക്കയ്‌ക്കെതിരായ യുദ്ധത്തിൽ ചൈന ഇറാനെ സൈനികമായി സഹായിക്കുന്നു എന്നതരത്തിൽ വാർത്തകൾ വന്നതിനുപിന്നാലെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ ഭീഷണി ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയാണ്, അമേരിക്കയുടെ സാമ്പത്തിക നടപടികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയത്.പശ്ചിമേഷ്യയിൽ നിലവിൽ നടക്കുന്ന സംഘർഷത്തിൽ തങ്ങൾ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും ചൈന ആവർത്തിച്ചു വ്യക്തമാക്കി. മേഖലയിൽ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ചൈനയുടെ നിലപാട് വ്യക്തമാക്കിയത്. ‘ചൈന ഇറാനെ സൈനികമായി സഹായിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ പൂർണമായും കെട്ടിച്ചമച്ചതാണ്.’ അദ്ദേഹം പറഞ്ഞു. മധ്യേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നതിനായി ഇറാൻ TEE-01B എന്ന ചൈനീസ് ഉപഗ്രഹം സ്വന്തമാക്കിയതായി നേരത്തെ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ്, സൈനിക പിന്തുണ നൽകുന്നുവെന്ന ആരോപണം തള്ളിക്കൊണ്ട് ചൈന പ്രസ്താവന പുറത്തിറക്കിയത്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് വന്ന വാർത്തകളെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ് ചൈനയുടെ വിശദീകരണം എന്നതും ശ്രദ്ധേയമാണ്.
Source link

