‘പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റുചില ഉദ്ദേശങ്ങളുമായി ആരും ഇറങ്ങേണ്ട’: സുകുമാരൻ നായര്‍ക്കെതിരെ വിമര്‍ശനവുമായി സുരേഷ് ഗോപി

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ, കേന്ദ്രമന്ത്രി സുരേഷ് ഗേപി
ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പരോക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും, മറ്റ് ചില ഉദ്ദേശങ്ങളുമായി അത് തകർക്കാൻ ആരും ഇറങ്ങേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പെരുന്നയിൽ നടപടിക്രമങ്ങൾ ശക്തമായി മുന്നോട്ടുപോകും. നമുക്ക് അതിൽ ദുഃഖമുണ്ടോ? നമ്മൾ അതിന് ബദൽ മാർഗങ്ങൾ കണ്ടെത്തണം.ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കണം, അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടണം’- എന്നാണ് സുരേഷ് ഗോപിയുടെ വാക്കുകൾ.
പെരുന്നയിലേത് മന്നത്തിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട മഹത്തായ സ്ഥാപനമാണ്. അത് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നടക്കാൻ കാലം പ്രവർത്തിക്കും. തിരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിട്ടുണ്ടെന്നും ബദല്‍ മാര്‍ഗങ്ങൾ ഉയര്‍ന്ന് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവതിക്കാത്ത സുകുമാരൻ നായർക്കെതിരെ ഉപരാഷ്ട്രപതിയും രൂക്ഷവിമർശനമാണ് നടത്തിയത്. താനെല്ലാം തീരുമാനിക്കുമെന്ന ചിന്ത പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാനാണ് ജനറൽ സെക്രട്ടറി ഇന്നയാൾ വരണ്ട, ഇന്നയാൾ വരണം എന്ന് ഞാൻ തീരുമാനിക്കും എന്ന ചിന്ത ഒരാൾക്കും പാടില്ലെന്ന് ഉപരാഷ്ട്രപതി പരോക്ഷമായി സൂചിപ്പിച്ചു.
പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നിഷേധിച്ചെന്ന് പരാതിപ്പെട്ട സിവി ആനന്ദബോസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡല്‍ഹിയില്‍ മന്നം സ്മൃതി മണ്ഡപം നിര്‍മ്മിച്ചത്. ഡൽഹിയിൽ ഇന്ന് നടന്ന പരിപാടിയില്‍ ആനന്ദബോസും പങ്കെടുത്തിരുന്നു.


