NEWS

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നേരെ രാഷ്ട്രീയ പ്രതികാര നടപടികള്‍;  ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി

വി ശിവന്‍കുട്ടി | ഫോട്ടോ: .facebook.com/comvsivankutty

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നേരെ ഭരണകൂടം നടത്തുന്ന ഏകപക്ഷീയമായ നടപടികളിലും, രാഷ്ട്രീയ പ്രേരിതമായ പിരിച്ചുവിടലുകളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് മുന്‍ തൊഴില്‍ മന്ത്രിയും സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുമായ വി ശിവന്‍കുട്ടി വ്യക്തമാക്കി.

കെഎസ്ആര്‍ടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളില്‍ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് വൈദ്യുതി ഭവനിലും, ട്രാന്‍സ്‌പോര്‍ട്ട് ഭവനിലും സിഐടിയു സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

കൂടാതെ, വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും യാതൊരു മാനദണ്ഡവുമില്ലാതെ പിരിച്ചുവിടുന്നത് പ്രതിഷേധാര്‍ഹമാണ്. കുടുംബശ്രീയിലെ ചഡഘങ പ്രോജക്റ്റിലെ 134 ജീവനക്കാരെയും, നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവിടങ്ങളിലെ ദിവസവേതനക്കാരെയും പിരിച്ചുവിട്ടിരിക്കുന്നു.

സിവില്‍ സപ്ലൈസിലും സമാനമായ നടപടികള്‍ ഉണ്ടായിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിലെ ഡോക്ടര്‍മാരുടെയും തെറാപ്പിസ്റ്റുകളുടെയും സേവനം പുതുക്കാതെ ഫയലുകള്‍ കെട്ടിക്കിടക്കുന്നു. എന്‍.എച്ച്.എം ജീവനക്കാരുടെ കാര്യത്തിലും മുന്‍ നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. കെ ഡിസ്‌കില്‍ മെയ് മാസം മുതല്‍ ശമ്പളം വിതരണം ചെയ്തിട്ടില്ല.

കഴിഞ്ഞ പത്തു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണകാലത്ത് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നില്ല എന്നിരിക്കെ, നിലവിലെ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുന്ന രീതിയില്‍ പെരുമാറുന്നത് അംഗീകരിക്കാനാവില്ല.

ഈ വിഷയങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും, സിഐടിയു നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാട് ഖേദകരമാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.


Source link
NEWS

Read News

Read News✅

Back to top button