NEWS

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയതിൽ അച്ചടക്ക നടപടി; വീഴ്‌ചയുണ്ടായെന്ന് കമ്മിഷണർ

തിരുവനന്തപുരം: ഡൽഹിയിൽ നിന്ന് മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയതിൽ വീഴ്‌ചയുണ്ടായെന്ന് കേരള ഹൗസ് അഡീഷണൽ റെസിഡന്റ് കമ്മിഷണർ. പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്‌ചയുണ്ടായി. വിഷയം ഗൗരവകരമായി കാണുന്നുവെന്നും അഡീഷണൽ റെസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസ് പറഞ്ഞു.

വിഷയത്തിൽ അച്ചടക്ക നടപടി സ്വീകരിക്കും. അനുബന്ധ നടപടികൾ നാളെമുതൽ ആരംഭിക്കും. പ്രതിപക്ഷ നേതാവ് പുറപ്പെട്ടതിനുശേഷം മാത്രമാണ് പ്രോട്ടോക്കോൾ ഓഫീസർ മടങ്ങാറുള്ളത്. അക്കാര്യത്തിൽ വീഴ്‌ച സംഭവിച്ചിട്ടില്ല. വിമാനക്കമ്പനി, വിമാനത്താവള അധികൃതർ എന്നിവരുമായുള്ള ആശയവിനിമയത്തിലുണ്ടായ വീഴ്‌ചയാണ് യാത്ര മുടങ്ങാൻ കാരണമായത്. ഭാവിയിൽ ഇത്തരം വീഴ്‌‌ചകളുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.

പ്രോട്ടോക്കോൾ ഓഫീസർ, കൺട്രോളർ തുടങ്ങിയർ പങ്കെടുത്ത യോഗത്തിനുശേഷമാണ് അഡീഷണൽ റെസിഡന്റ് കമ്മിഷണറുടെ പ്രതികരണം. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം എഴുതി വാങ്ങിയിരുന്നു.

ഡൽഹിയിലെ പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്തശേഷം മടങ്ങാനിരുന്ന പിണറായി വിജയന്റെ യാത്രയാണ് മണിക്കൂറുകൾ മുടങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് 2.50നുള്ള ഡൽഹി-കോഴിക്കോട് ഇൻഡിഗോ വിമാനത്തിലാണ് അദ്ദേഹം മടങ്ങേണ്ടിയിരുന്നത്. ഉച്ചയ്ക്ക് ഒന്നരയോടുകൂടി കേരള ഹൗസിൽ നിന്ന് പുറപ്പെട്ട അദ്ദേഹം കൃത്യസമയത്തുതന്ന വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളത്തിലെ ലോഞ്ചിൽ കാത്തിരുന്നുവെങ്കിലും വിമാനത്തിൽ കയറാനുള്ള അറിയിപ്പ് ലഭിച്ചിരുന്നില്ല. സംഭവത്തിൽ സർക്കാർ പ്രോട്ടോക്കോൾ വിഭാഗത്തോട് വിശദീകരണം തേടിയിരുന്നു.


Source link
NEWS

Back to top button