NEWS
അയോധ്യ സംഭാവന കൊള്ള: ട്രസ്റ്റ് ജന.സെക്രട്ടറി ചമ്പത് റായ് രാജിവച്ചു

ന്യൂഡൽഹി ∙ അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനയിൽനിന്നു കോടികൾ തട്ടിയെടുത്ത സംഭവത്തിൽ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് രാജിവച്ചു. ട്രസ്റ്റിയായ അനിൽ മിശ്രയും രാജിവച്ചു. തട്ടിപ്പിന്റെ പേരിൽ 8 പേർക്കെതിരെ കേസെടുത്തിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി. രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ചമ്പത് റായ് നിലവിൽ വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനാണ്. സംഭാവനക്കൊള്ളയിൽ ക്ഷേത്ര ജീവനക്കാരായ ലവ്കുശ് മിശ്ര, അനുകൽപ് എന്നിവർ ഇന്നലെ അറസ്റ്റിലായിരുന്നു. ഇവരുടെ വീട്ടിൽനിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ക്ഷേത്ര ഭണ്ഡാരത്തിലെ പണം എണ്ണാൻ ചുമതലയുള്ള ജീവനക്കാരാണ് ഇവർ. പണം എണ്ണുന്നതിനിടെ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ കണ്ടെത്തിയിരുന്നു. ചമ്പത് റായിയുടെ വിശ്വസ്തനും ഡ്രൈവറുമായ ടിന്നു യാദവിനെ തിരയുന്നതായി പൊലീസ് പറഞ്ഞു. ക്ഷേത്ര ജീവനക്കാരായ അവിനാഷ് ശുക്ല, മനീഷ് യാദവ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ടിന്നു യാദവിന്റെ അനന്തരവനാണു മനീഷ് യാദവ്. ഭക്തർ നൽകിയ സംഭാവനയിൽ നിന്നു കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം തുടരുന്നതിനിടെയാണു ക്ഷേത്ര ജീവനക്കാർ ഉൾപ്പെടെ 8 പേരെ പ്രതികളാക്കി എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. തട്ടിപ്പ് നടന്നതായുള്ള ആരോപണങ്ങളെത്തുടർന്നു ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹൻ നൽകിയ പരാതിയിൽ 13ന് രൂപീകരിച്ച എസ്ഐടി സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.
Source link


