പ്രഭാമണ്ഡലം ഉൾപ്പടെ ഇളക്കി പരിശോധിക്കും; എസ്‌ഐടി സംഘം ശബരിമലയിൽ

പത്തനംതിട്ട: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ശബരിമല സന്നിദ്ധാനത്ത് എസ്‌ഐടി സംഘം പരിശോധനകൾ തുടരുന്നു. മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നതോടെയാണ് പരിശോധനകൾ ആരംഭിച്ചത്. കട്ടിളപ്പാളിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന പ്രഭാമണ്ഡലം അടക്കം ഇളക്കിയുള്ള പരിശോധനകളാണ് നടത്താൻ പോകുന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് എസ്‌ഐടി സംഘം പരിശോധനകൾ നടത്തുന്നത്. പത്ത് ദിവസത്തിനകം പരിശോധനകൾ പൂർത്തിയാക്കണമെന്നാണ് കഴിഞ്ഞ ചൊവ്വാഴ്‌ച കോടതി ഉത്തരവിട്ടത്.
ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലെ തകിടുകളും വാതിലിന്റെ മുകൾഭാഗത്തെ പാളികളും അഴിച്ച് സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കും. നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ ഈ പാളികളുടെ പരിശോധന അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി എസ്. ശശിധരൻ കോടതിയെ അറിയിച്ചിരുന്നു. എതിർപ്പുകൾ ഉയർന്നതിനാലാണ് മുമ്പ് ഇതിന് സാധിക്കാതിരുന്നത്. 2019ൽ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ വച്ച് ലോഹപ്പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തതായി ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഇതിനായി പ്രതികൾ ഉപയോഗിച്ച രാസവസ്തുവും (സ്ട്രിപ്പിംഗ് സാൾട്ട്) ശാസ്ത്രീയമായി പരിശോധിക്കും. സ്വർണം തട്ടിയതിന്റെ രീതി മനസിലാക്കാൻ ഈ പരിശോധന നിർണായകമാണ്.
Source link
NEWS


