“പിണറായിയെ വേട്ടയാടി സിപിഎമ്മിനെ തകർക്കാൻ നോക്കേണ്ട”; ഇഡി റെയ്ഡിൽ വിമർശനവുമായി എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് പറഞ്ഞ അദ്ദേഹം ഇതുകൊണ്ടൊന്നും പിണറായി വിജയനെയും സിപിഎമ്മിനെയും ദുർബലപ്പെടുത്താൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന ബിജെപി സർക്കാരിന്റെ പതിവ് ശൈലിയാണിതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. പിണറായിയെ കടന്നാക്രമിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇഡിയുടെ അപ്രതീക്ഷിത റെയ്ഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റെയ്ഡിന് പിന്നിൽ കേന്ദ്രത്തിലെ ബിജെപി സർക്കാരും സംസ്ഥാനത്തെ യുഡിഎഫ് നേതൃത്വവും തമ്മിലുള്ള ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. പിണറായി വിജയനെ വ്യക്തിപരമായി വേട്ടയാടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ പിണറായി വിജയൻ പ്രതിയല്ലാതിരിന്നിട്ടും വീട്ടിൽ റെയ്ഡ് നടത്തുന്നത് കേവലം പുകമറ സൃഷ്ടിക്കാനും പാർട്ടിയെ അപകീർത്തിപ്പെടുത്താനും വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ജനകീയ നേതാവിനെ വീട്ടിൽ തടഞ്ഞുവെക്കുന്നത് ജനാധിപത്യവിരുദ്ധവും രാഷ്ട്രീയ പ്രതികാരവുമാണെന്നും ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും വ്യക്തമാക്കി. ഇത്തരം ഭീഷണികൾക്കും റെയ്ഡുകൾക്കും മുന്നിൽ കീഴടങ്ങുന്ന പാർട്ടിയല്ല സിപിഎമ്മെന്നും പാർട്ടിക്ക് ഇത്തരം കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളെ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെ കടന്നുകയറ്റത്തിനെതിരെ കണ്ണൂർ, കോഴിക്കോട്, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ ജനകീയ പ്രതിരോധവും പരസ്യ പ്രതിഷേധ പ്രകടനങ്ങളും ആരംഭിക്കാൻ സിപിഎം തീരുമാനിച്ചെന്ന് പറഞ്ഞ എംവി ഗോവിന്ദൻ ജനങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.
TAGS: PINARAYI VIJAYAN, MASAPADI CASE, MV GOVINDHAN, CPM, ENFORCEMENT DIRECTORATE, BJP, CONGRESS
Source link
NEWS


