പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു; കൂറുമാറിയത് പരാതിക്കാരി ഉൾപ്പെടെ നാലുപേർ

തിരുവനന്തപുരം: പീഡനക്കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിൻകര കോടതിയാണ് എൽദോസ് കുന്നപ്പിള്ളിയെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്. കേസിൽ പരാതിക്കാരി ഉൾപ്പെടെ നാല് സാക്ഷികളാണ് കൂറുമാറിയത്. ഇന്നലെ അടച്ചിട്ട മുറിയിൽ വാദം നടന്നപ്പോൾ എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചില്ലെന്ന് യുവതി മൊഴി നൽകുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെയും വെറുതെ വിട്ടു.
എൽദോസ് കുന്നപ്പിള്ളി യുവതിയെ ഒന്നിലേറ തവണ പീഡിപ്പിച്ചെന്നാണ് 2024 മേയ് മാസത്തിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. എൽദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് ഇവർക്കെതിരെ കുറ്റപത്രത്തിൽ പറയുന്നത്.
അടിമലത്തുറയിലെ റിസോർട്ടിൽ വെച്ചാണ് ആദ്യം പീഡിപ്പിച്ചത് എന്നാണ് പരാതി. 2022 ജൂലായ് നാലിനായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ച് പിന്നീട് എംഎൽഎ പീഡിപ്പിച്ചെന്നു കുറ്റപത്രത്തിൽ പറയുന്നു. കോവളത്ത് വച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്.
Source link
NEWS


